മൂത്തേടം (മലപ്പുറം) : പഠനത്തിന്റെ ഇടവേളകളില്‍ പാടത്തിറങ്ങി കൃഷിചെയ്ത് വിളയിച്ച നെല്ല് അവിലാക്കി വില്‍പ്പന നടത്തി എൻ.എസ്.എസ്.
വിദ്യാർഥികള്‍. ഇതിലൂടെ ലഭിക്കുന്ന വരുമാനം സഹപാഠിക്ക് പണിതു നല്‍കുന്ന സ്നേഹവീടിന്റെ നിർമാണത്തിനായി ചെലവഴിക്കും. മൂത്തേടം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർഥികളാണ് കൃഷിയിലൂടെ കണ്ടെത്തിയ വരുമാനം സ്നേഹവീടിനായി ചെലവഴിക്കുന്നത്.
വിദ്യാർഥികളുടെ അവില്‍, തനിമയെന്ന ബ്രാൻഡിലാണ് വില്‍പ്പന നടത്തുന്നത്. 700 കിലോയോളം നെല്ലാണ് വിളവെടുത്തത്. ഇതുപയോഗിച്ച് 370 കിലോ അവിലാണ് ഉത്പാദിപ്പിച്ചത്. ഓരോ കിലോയുടെ പായ്ക്കറ്റുകളാക്കി നൂറുരൂപ നിരക്കിലാണ് വില്‍ക്കുന്നത്. നേരത്തെയും ഈ സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർഥികള്‍ അരി, വെളിച്ചെണ്ണ, എള്ള്, അവില്‍ ഉള്‍പ്പെടെയുള്ളവ തനിമ ബ്രാന്റില്‍ വിപണിയിലേക്കിറക്കിയിരുന്നു.
നിലമ്ബൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അവില്‍ വില്‍പ്പനയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി. അഷറഫ് അധ്യക്ഷതവഹിച്ചു. ഗഫൂർ കല്ലറ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പല്‍ മുജീബ് റഹ്മാൻ പുലത്ത്, എസ്.എം.സി. ചെയർപേഴ്സണ്‍ ഇ. സൈറാബാനു, പി.ടി.എ. വൈസ് പ്രസിഡന്റ് ടി.എൻ. ആസാദ്, ജോജി ഫ്രാൻസിസ്, വി.പി. സലീം, സി. അഷ്റഫ്, വൊളന്റിയർ ലീഡർ നാഫിയ മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു.