ന്യൂഡല്‍ഹി: അമേത്തി, റായ്ബറേലി സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. കോണ്‍ഗ്രസിന്റെ സെന്റട്രല്‍ ഇലക്ഷൻ കമിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്.
ഈ യോഗത്തില്‍ സീറ്റുകളില്‍ ആര് സ്ഥാനാർഥിയാവണമെന്നത് സംബന്ധിച്ച് ചർച്ചയുണ്ടാകുമെന്നാണ് സൂചന.
യു.പി കോണ്‍ഗ്രസിലെ നേതാക്കള്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗം അവിനാഷ് പാണ്ഡയേയും യോഗത്തിന് വിളിച്ചിട്ടുണ്ട്. അമേത്തിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബം തന്നെ മത്സരിക്കണമെന്ന നിർദേശം യു.പി കോണ്‍ഗ്രസ് സെന്റട്രല്‍ ഇലക്ഷൻ കമിറ്റിക്ക് മുമ്ബാകെ വെച്ചിരുന്നു. അതേസമയം, ഇക്കാര്യത്തില്‍ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർഥിയായാല്‍ കോണ്‍ഗ്രസിന് നല്ല സാധ്യതയുണ്ടെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. നേരത്തെ 2019ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ബി.ജെ.പി നേതാവ് സ്മൃതി ഇറാനി അമേത്തിയില്‍ തോല്‍പിച്ചിരുന്നു. ഇക്കുറിയും സ്മൃതി ഇറാനിയെ തന്നെയാണ് ബി.ജെ.പി മണ്ഡലത്തില്‍ കളത്തിലിറക്കിയിരിക്കുന്നത്.
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര അമേത്തി സീറ്റില്‍ മത്സരിക്കാൻ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. രാജ്യം മുഴുവൻ താൻ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താല്‍പര്യപ്പെടുന്നുവെന്ന് റോബർട്ട് വദ്ര പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സ്മൃതി ഇറാനി പരാജയപ്പെട്ടുവെന്നും വദ്ര വ്യക്തമാക്കിയിരുന്നു.