കൊല്ലപ്പെട്ടവരില്‍ ആറു സ്ത്രീകളും അഞ്ചു കുട്ടികളുമുണ്ട്. അഞ്ചു ദിവസം മാത്രം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടു. കരയാക്രമണം നടത്തുമെന്ന ഭീഷണി നിലനില്‍ക്കെത്തന്നെ ഇസ്രയേല്‍ റാഫയില്‍ ദിനേന വ്യോമാക്രമണം നടത്തിവരികയാണ്.
ഹമാസിന്‍റെ അവസാനത്തെ പ്രധാനപ്പെട്ട ശക്തികേന്ദ്രമെന്നാരോപിച്ചാണ് ആക്രമണം. റാഫയില്‍ ദശലക്ഷക്കണക്കിന് അഭയാർഥികളാണ് തമ്ബടിച്ചിരിക്കുന്നത്. മൂന്നു വീടുകള്‍ക്കു നേരേയാണു വ്യോമാക്രമണമുണ്ടായത്.
ആദ്യ ആക്രമണത്തില്‍ ഒൻപതിനും 27 നും ഇടയില്‍ പ്രായമുള്ള നാലു സഹോദരങ്ങള്‍ ഉള്‍പ്പെടെ 12 പേർ കൊല്ലപ്പെട്ടു. രണ്ടാമത്തെ ആക്രമണത്തില്‍ നവജാത ശിശുവും പിതാവുമുള്‍പ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. മൂന്നാം ആക്രമണത്തില്‍ 23, 19, 12 വയസുള്ള സഹോദരങ്ങള്‍ കൊല്ലപ്പെട്ടു.
ഇതിനിടെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വീണ്ടും സംസാരിച്ചു. റാഫ ആക്രമിക്കാനുള്ള ഇസ്രയേല്‍ പദ്ധതിയോടുള്ള തന്‍റെ നിലപാട് ബൈഡൻ ആവർത്തിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു.
ദശലക്ഷക്കണക്കിന് അഭയാർഥികള്‍ തിങ്ങിപ്പാർക്കുന്ന റാഫയെ ആക്രമിക്കുന്നത് മാനുഷികദുരന്തമാകുമെന്നാണ് അമേരിക്കൻ നിലപാട്. റാഫ ആക്രമിച്ചാല്‍ പിന്തുണയുണ്ടാകില്ലെന്നും ഇസ്രയേലിന് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഒരു മണിക്കൂറോളം ബൈഡൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. സമാധാന ദൗത്യവുമായി മിഡില്‍ ഈസ്റ്റില്‍ എത്തിയിരിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദർശിക്കും.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിൻ ഫർഹാനുമായി തിങ്കളാഴ്ച ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി.
ഗാസയിലെയും റാഫ നഗരത്തിലെയും സ്ഥിതിഗതികളെക്കുറിച്ചും അടിയന്തര വെടിനിർത്തലിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.