തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച രോഹൻ പ്രേം ഇനി കേരളത്തിനായി ക്രിക്കറ്റ് കളിക്കില്ല.
പഴയ ഫോമിന്റെ നിഴലിലാകുകയും യുവതാരങ്ങള്‍ കാത്തിരിക്കുകയും ചെയ്യുന്നത് കണക്കിലെടുത്താണ് 37ാം വയസ്സില്‍ കേരള ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ബംഗാളിനെതിരെ ആദ്യ ഇന്നിങ്സില്‍ മൂന്ന് റണ്‍സിന് പുറത്തായ താരം രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. അതേസമയം, മറ്റു സംസ്ഥാനങ്ങള്‍ അവസരം നല്‍കിയാല്‍ അവർക്കുവേണ്ടി ബാറ്റെടുക്കുമെന്ന് രോഹൻ വ്യക്തമാക്കി. രഞ്ജിയില്‍ കെ.എന്‍. അനന്തപത്മനാഭന്‍റെ റെക്കോഡ് തകർത്ത താരമാണ് രോഹൻ പ്രേം. 36ാം വയസ്സില്‍ 88 മത്സരങ്ങളെന്ന അനന്തപത്മനാഭന്‍റെ റെക്കോഡാണ് താരം മറികടന്നത്. 2005ല്‍ രാജസ്ഥാനെതിരെയായിരുന്നു രോഹന്‍റെ രഞ്ജി അരങ്ങേറ്റം. ര
ഞ്ജിയില്‍ കൂടുതല്‍ റണ്‍സ് നേടിയ കേരള താരം, കൂടുതല്‍ സെഞ്ച്വറികള്‍, അണ്ടര്‍ 20 ഫോര്‍മാറ്റില്‍ കേരളത്തിനായി ആയിരം റണ്‍സ് തികക്കുന്ന ആദ്യ താരം എന്നിങ്ങനെ നിരവധി റെക്കോഡുള്ള രോഹൻ രോഹിത് ശര്‍മക്കൊപ്പം ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 100 മത്സരം തികക്കാനും രോഹന്‍ പ്രേമിനായി. ട്വന്‍റി20യില്‍ കേരളത്തിനായി 1000 റണ്‍സ് നേടിയ ആദ്യ ബാറ്ററും രോഹനാണ്. 101 മത്സരത്തില്‍നിന്ന് 5476 റണ്‍സും 53 വിക്കറ്റും നേടിയിട്ടുണ്ട്. 208 ആണ് ഉയർന്ന സ്കോർ. 63 ലിസ്റ്റ് എ മത്സരങ്ങളും 57 ട്വന്‍റി20 മത്സരങ്ങളിലും കേരളത്തിനായി കളിച്ചു.