Monday, May 13, 2024
HomeKeralaറബറിന് വിദേശത്ത് കുതിപ്പ്; കേരളത്തില്‍ മുന്നേറ്റമില്ല

റബറിന് വിദേശത്ത് കുതിപ്പ്; കേരളത്തില്‍ മുന്നേറ്റമില്ല

പ്പാൻ റബർ അവധി വ്യാപാരത്തില്‍ നിക്ഷേപകർ കാണിച്ച ഉത്സാഹം ഏഴു വർഷത്തെ ഉയർന്നതലത്തിലേക്ക് റബറിനെ കൈപിടിച്ചുയർത്തി.

മുഖ്യ ഉല്‍പാദന രാജ്യങ്ങളിലെ ഷീറ്റ്‌ ക്ഷാമം അവസരമാക്കി ഫണ്ടുകളും നിക്ഷേപകരായതിനിടയില്‍ ഊഹക്കച്ചവക്കാരും രംഗത്ത്‌ അണിനിരന്നു.

ഇതോടെ റബർ കിലോ 303 യെൻവരെ കയറി, 2017 ന്‌ ശേഷം റബർ ആദ്യമായാണ്‌ 300 യെന്നിന്‌ മുകളില്‍ ഇടംപിടിക്കുന്നത്‌. മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കില്‍ നാലാം ഗ്രേഡിന്‌ തുല്യമായ ഷീറ്റ്‌ വില 18,100 രൂപയില്‍നിന്ന് 19,000 ലേക്ക് മുന്നേറി.

വിദേശ വിപണികളില്‍നിന്നുള്ള അനുകൂല വാർത്തകള്‍ കേരളത്തില്‍ റബർ വിലയില്‍ പ്രതിഫലിക്കുമെന്ന നിഗമനത്തിലാണ്‌ ഉല്‍പാദകരും വ്യാപാരികളും. എന്നാല്‍, മുൻവാരത്തിലെ 16,500 രൂപയില്‍നിന്ന് നാലാം ഗ്രേഡിന്‌ നൂറുരൂപ മാത്രമേ ഉയരാനായുള്ളൂ.

16,600 ല്‍ കൂടിയ നിരക്കില്‍ ക്വട്ടേഷൻ ഇറക്കാൻ ടയർ കമ്ബനികള്‍ തയാറായില്ല. സ്‌റ്റോക്കിസ്‌റ്റുകള്‍ വില കിലോ 190 രൂപയിലേക്ക് ഉയരുമെന്ന പ്രതീക്ഷയില്‍ ചരക്ക്‌ പിടിക്കുകയാണ്‌. പകല്‍ താപനില ഉയർന്നതോടെ ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിങ്‌ സ്‌തംഭിച്ചു. ഇനി വേനല്‍മഴയുടെ വരവിന്‌ ശേഷമേ വെട്ട്‌ പുനരാരംഭിക്കൂ.

കാർഷിക മേഖല പുതിയ കുരുമുളക്‌ വില്‍പനക്ക് ഇറക്കിയത്‌ അവസരമാക്കി നിരക്ക്‌ ഇടിക്കാൻ വാങ്ങലുകാർ മത്സരിച്ചു. പിന്നിട്ടവാരം ക്വിന്റലിന്‌ 2000 രൂപ ഇടിഞ്ഞ്‌ അണ്‍ ഗാർബിള്‍ഡ്‌ 51,100 രൂപയായി.

വൻവില മോഹിച്ച്‌ ഏതാനും മാസങ്ങള്‍ മുന്നേ കൂടിയ വിലയ്‌ക്ക്‌ ടണ്‍ കണക്കിന്‌ മുളക്‌ പലരും സംഭരിച്ചിട്ടുണ്ട്‌. അന്ന്‌ കിലോ 600 രൂപക്ക് മുകളില്‍ വിപണനം നടന്ന ഉല്‍പന്ന വിലയിപ്പോള്‍ 521 ലേക്ക് താഴ്‌ന്നു. നിരക്ക്‌ വീണ്ടും ഇടിഞ്ഞാല്‍ പലരും കൂടുതല്‍ പ്രതിസന്ധിയില്‍ അകപ്പെടുമെന്ന അവസ്ഥയിലാണ്‌. കേരളത്തില്‍ മാത്രമല്ല, കർണാടകത്തിലും തമിഴ്‌നാട്ടിലും വിളവെടുപ്പ്‌ പുരോഗമിക്കുന്നു.

പുതിയ മുളക്‌ ലഭ്യത പല ഭാഗങ്ങളിലും ഉയർന്നു. അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ത്യൻ കുരുമുളക്‌ വില ടണ്ണിന്‌ 6750 ഡോളറിലേക്ക് ഇടിഞ്ഞു. സംസ്ഥാനത്തെ കൊക്കോ ഉല്‍പാദകർ വൻ ആവേശത്തിലാണ്‌. ഏക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് കൊക്കോ ചുവടുവെക്കുകയാണ്‌. ഉണക്ക കൊക്കോ വില കിലോ 425 രൂപയായും പച്ച കൊക്കോ 180 രൂപയായും ഉയർന്നു.

വിദേശത്ത്‌ ചരക്കുക്ഷാമം അനുഭവപ്പെട്ടതാണ്‌ രാജ്യാന്തര വില റെക്കോഡിലേക്ക് ഉയർത്തിയത്‌. കൊക്കോ വില ടണ്ണിന്‌ 6000 ഡോളറിന്‌ മുകളില്‍ ഇടപാടുകള്‍ നടന്നു. വർഷാരംഭത്തില്‍ നിരക്ക്‌ 4200 ഡോളർ മാത്രമായിരുന്നു. ഫണ്ടുകള്‍ കൊക്കോയില്‍ നിക്ഷേപകരായത്‌ കുതിച്ചുചാട്ടത്തിന്‌ അവസരമൊരുക്കി.

ജാതിക്ക, ജാതിപത്രി വിലകളില്‍ ചാഞ്ചാട്ടം. ഉല്‍പന്നത്തിന്‌ ഉത്തരേന്ത്യൻ ആവശ്യക്കാരുണ്ടെങ്കിലും നിരക്ക്‌ പരമാവധി താഴ്‌ത്തി ചരക്കെടുക്കാനുള്ള ശ്രമത്തിലാണവർ. റമദാൻ വ്രതകാലം മുൻനിർത്തി അറബ്‌ രാജ്യങ്ങള്‍ പുതിയ വ്യാപാരങ്ങളില്‍ ഏർപ്പെട്ടെങ്കിലും ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ കയറ്റുമതി മേഖല പുറത്തുവിടുന്നില്ല.

മാസാവസാനത്തിന്‌ മുന്നേ ഇതില്‍ വലിയപങ്ക്‌ ചരക്ക്‌ ഷിപ്പ്‌മെൻറ്‌ നടത്താനുണ്ട്‌. ഗള്‍ഫ്‌ ഓർഡർ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നാല്‍ ആഭ്യന്തരവില ഉയരുമെന്ന ഭീതി കയറ്റുമതിക്കാരിലുണ്ട്‌. ജാതിക്ക തൊണ്ടൻ കിലോ 220 രൂപയിലും ജാതിപരിപ്പ്‌ 410 രൂപയിലുമാണ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular