ധർമശാലയിൽ ഇന്ത്യയോട് പിടിച്ചുനില്‍ക്കാനുള്ള ത്രാണിപോലും ഇംഗ്ലണ്ട് കാണിച്ചില്ല. ആദ്യ ഇന്നിങ്‌സിനേക്കാള്‍ പരിതാപകരമായിരുന്നു സന്ദര്‍ശകരുടെ രണ്ടാം ഇന്നിങ്‌സ്. ഇന്ത്യയാകട്ടെ, ഒന്നാം ഇന്നിങ്‌സില്‍ കെട്ടിപ്പടുത്ത സ്‌കോര്‍ തന്നെ അധികമായിരുന്നു. 20 വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും ഇംഗ്ലണ്ടിന് അത് ഭേദിക്കാനായില്ല. അന്തിമ ഫലത്തിന് മൂന്നുദിവസം പോലുംതികച്ചുവേണ്ടിവന്നില്ല. രണ്ടുദിവസം ബാക്കിയിരിക്കേ ഇന്ത്യക്ക് ആധികാരിക ജയം. ഒന്‍പത് വിക്കറ്റുകള്‍ നേടി നൂറാം ടെസ്റ്റ് കളറാക്കിയ അശ്വിന് കൊടുക്കാം ഈ ജയത്തിന്റെ ക്രെഡിറ്റ്.
ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഉയര്‍ത്തിയ 477 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സെടുക്കാനേ ആയുള്ളൂ. ഇതോടെ ഇന്നിങ്‌സ് തോല്‍വി വഴങ്ങേണ്ടിവന്നു. 218 ആയിരുന്നു ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. ഒന്നാം ഇന്നിങ്‌സില്‍ നാലും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചും വിക്കറ്റുകള്‍ നേടിയ അശ്വിനാണ് ഇംഗ്ലണ്ടിന്റെ കഥകഴിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചത്.