കൊളംബോ : മട്ടല രാജപക്സ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ത്യ – റഷ്യൻ കമ്ബനികള്‍ക്ക് കൈമാറാൻ തീരുമാനിച്ച് ശ്രീലങ്ക.
20.9 കോടി ഡോളറിന് ചൈന നിർമ്മിച്ച അന്താരാഷ്‌ട്ര വിമാനത്താവളമാണിത് . വിമാനങ്ങളുടെ അഭാവം കാരണം “ലോകത്തിലെ ഏറ്റവും ശൂന്യമായ വിമാനത്താവളം” എന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഹമ്ബൻടോട്ട തുറമുഖത്തോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്.
വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ത്യയുടെ ശൗര്യ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ്, റഷ്യയുടെ എയർപോർട്ട്സ് ഒഫ് റീജൻസ് മാനേജ്‌മെന്റ് കമ്ബനി എന്നിവയ്‌ക്ക് 30 വർഷത്തേക്കാണ് നല്‍കുന്നത്. സാമ്ബത്തിക പ്രതിസന്ധിയിലും വിദേശ കടത്തിലും വഴുതി വീണ ശ്രീലങ്ക വിമാനത്താവളങ്ങളെ അടക്കം ലാഭകരമാക്കാനുള്ള ശ്രമത്തിലാണ്.ബംഗ്ലാദേശിലെ രൂപൂർ ആണവ നിലയത്തിന് ശേഷം ഇന്ത്യ-റഷ്യ സംയുക്ത പദ്ധതിയാണിത്.
വിമാനത്താവളം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് നിർദ്ദേശങ്ങള്‍ ലഭിച്ചു. ക്യാബിനറ്റ് നിയോഗിച്ച കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മാനേജ്‌മെൻ്റ് കരാർ ഇന്ത്യയിലെ ശൗര്യ എയറോനോട്ടിക്സ് (പ്രൈവറ്റ്) ലിമിറ്റഡ്, റഷ്യയിലെ എയർപോർട്ട് ഓഫ് റീജിയൻസ് മാനേജ്‌മെൻ്റ് കമ്ബനി എന്നിവയ്‌ക്ക് നല്‍കണമെന്ന് ശുപാർശ ചെയ്യുകയായിരുന്നുവെന്ന് സർക്കാർ വക്താവ് ബന്ദുല ഗുണവർധന പറഞ്ഞു. വിമാനത്താവളം കനത്ത നഷ്ടം നേരിടുന്നതിനാല്‍ 2016 മുതല്‍ ലങ്കൻ സർക്കാർ വാണിജ്യ പങ്കാളികളെ അന്വേഷിക്കുകയായിരുന്നു.