ന്യൂഡല്‍ഹി: അപ്പാർട്ട്‌മെന്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യൂട്യൂബർമാരായ ദമ്ബതികള്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ബഹദൂർഗഡിലാണ് സംഭവം.
ഗാർവിത് (25), നന്ദിനി (22) എന്നിവരാണ് മരിച്ചത്. സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ആരാധകരുള്ളവരാണ് ഇരുവരും. യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയവയില്‍ ഇവരും നിരവധി ഹ്രസ്വചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവ വെെറലാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുൻപാണ് ഗാർവിതും നന്ദിനിയും അവരുടെ ടീമിനൊപ്പം ഡെറാഡൂണില്‍ നിന്ന് ബഹദൂർഗഡിലേക്ക് താമസം മാറിയത്. റുഹീല റെസിഡൻസിയുടെ ഏഴാം നിലയില്‍ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് അഞ്ച് സഹപ്രവർത്തകർക്കൊപ്പം ഇവർ താമസിക്കുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ദമ്ബതികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ ഷൂട്ടിംഗിന് ശേഷം രാത്രി വെെകിയാണ് ഇരുവരും ഫ്ലാറ്റിലെത്തിയത്. രാവിലെ ഷൂട്ടിംഗ് സംബന്ധമായി ഇവർ തമ്മില്‍ തർക്കമുണ്ടായതാണ് റിപ്പോർട്ട്. പിന്നാലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ഇവർ ചാടിയെന്നാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് അയച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദമ്ബതികളെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിച്ച് വരികയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അതിനനുസരിച്ച് തുടർനടപടികള്‍ സ്വീകരിക്കുമെന്നും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ജഗ്ബീർ പറഞ്ഞു.