ന്യൂഡല്‍ഹി : ഖലിസ്ഥാൻ അനുകൂല പരിപാടിയില്‍ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ.
കനേഡിയൻ ഹൈക്കമ്മിഷണർ ജസ്റ്റിൻ ട്രൂഡോയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
ഏപ്രില്‍ 28ന് ടൊറന്റോയില്‍ നടന്ന ഖല്‍സ പരിപാടിയിലായിരുന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്തത്. പരിപാടിയില്‍ ട്രൂഡോ പ്രസംഗിക്കാനായി വേദിയില്‍ എത്തിയപ്പോള്‍ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയർന്നിരുന്നു. പ്രസംഗത്തിനിടയിലും മുദ്രാവാക്യം വിളി ആവർത്തിച്ചു. കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയിലിവർ പ്രസംഗിക്കാനെത്തിയപ്പോഴും മുദ്രാവാക്യം വിളികള്‍ ഉയർന്നിരുന്നു. സിഖ് സമുദായത്തിന്റെ അവകാശങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രസംഗത്തില്‍ ട്രൂഡോ പറയുകയും ചെയ്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു,
സംഭവത്തില്‍ ഇന്ത്യയുടെ പ്രതിഷേധവും ആശങ്കയും ഹൈക്കമ്മിഷണറെ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിഘടന വാദത്തിനും അക്രമത്തിനും കാനഡയുടെ മണ്ണില്‍ വീണ്ടും ഇടം നല്‍കുന്നതാണ് സംഭവമെന്ന് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു ഇത്തരം നിലപാട് തുടരുന്നത് ഇരുരാജ്യങ്ങളുടെയും പരസ്പര ബന്ധത്തെ ബാധിക്കുമെന്നും കാനഡയില്‍ അക്രമം വർദ്ധിക്കുന്നതിന് ഇടയാകുമെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.