ന്യൂഡല്‍ഹി: ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ഇന്ത്യാ സന്ദർശനം മാറ്റിവച്ചു. ഏപ്രില്‍ 21, 22 തീയതികളില്‍ ഇന്ത്യയിലെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നുമായിരുന്നു മസ്ക് നേരത്തേ അറിയിച്ചിരുന്നത്.
എന്നാല്‍, ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം ഇന്ത്യയിലേക്കുള്ള യാത്ര നീട്ടിവെക്കുകയാണെന്ന് മസ്ക് വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്നാണ് മസ്ക് ഇപ്പോള്‍ സൂചിപ്പിക്കുന്നത്.
ഏപ്രില്‍ 21, 22 തീയതികളില്‍ ഇന്ത്യ സന്ദർശിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനുമായിരുന്നു മസ്ക് നേരത്തേ നിശ്ചയിച്ചിരുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചക്കായി കാത്തിരിക്കുകയാണെന്നാണ് ഏപ്രില്‍ പത്തിന് മസ്‌ക് എക്‌സില്‍ കുറിച്ചത്. ഇന്ത്യയില്‍ ടെസ്‌ല 2-3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെസ്‌ലയുടെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് പ്രവേശനവും സന്ദര്‍ശനത്തില്‍ പ്രഖ്യാപിക്കാനിരുന്നതാണ്.