ചണ്ഡീഗഡ്: പിറന്നാള്‍ ദിനത്തില്‍ മുറിച്ച കേക്ക് കഴിച്ച് പത്തുവയസുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പഞ്ചാബ് സ്വദേശിനിയായ മാൻവിയാണ് മരിച്ചത്. മാർച്ച് 24ന് വെെകുന്നേരമായിരുന്നു സംഭവം നടന്നത്. മാൻവിയുടെ പിറന്നാളിന് പട്യാലയിലെ ഒരു ബേക്കറിയില്‍ നിന്ന് ഓണ്‍ലെെനായാണ് കേക്ക് വാങ്ങിയത്. ഇത് കഴിച്ചതിന് പിന്നാലെ കുടുംബാംഗങ്ങള്‍ക്ക് മുഴുവൻ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും പത്തുവയസുകാരി മരണപ്പെടുകയുമായിരുന്നു.
കേക്കില്‍ വലിയ അളവില്‍ കൃത്രിമ മധുരമായ സാക്കറിൻ ചേർത്തിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ജില്ലാ ഹെല്‍ത്ത് ഓഫീസർ ഡോ.വിജയ് ജിൻഡാല്‍ പറഞ്ഞു. മധുരത്തിനായി ഉപയോഗിക്കുന്ന സിന്തറ്റിക് സംയുക്തമാണ് സാക്കറിൻ. എല്ലാ മധുരപലഹാരങ്ങളിലും ജ്യൂസുകളിലും ഇത് ചെറിയ അളവില്‍ ചേർക്കാറുണ്ടെങ്കിലും ഉയർന്ന അളവില്‍ കഴിക്കുന്നത് ക്ഷണവേഗത്തില്‍ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് വർദ്ധിക്കാനിടയാക്കും. ബേക്കറിക്കെതിരെ ഉടൻതന്നെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബേക്കറി ഉടമയ്ക്കെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേക്കില്‍ വിഷാംശം ഉണ്ടായിരുന്നതായി മാൻവിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
അന്നേദിവസം വൈകിട്ട് ഏഴ് മണിക്കാണ് കുട്ടി കേക്ക് മുറിക്കുന്നത്. രാത്രി 10 മണിയോടെ കുടുംബത്തിലെ എല്ലാവർക്കും ഛർദിയും ദാഹവും അനുഭവപ്പെട്ടു. പിന്നാലെ മാൻവി വെള്ളം കുടിച്ച ശേഷം ഉറങ്ങാൻ പോയി. രാവിലെ ആയപ്പോള്‍ കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് ബന്ധുക്കള്‍ മാൻവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് മുത്തച്ഛൻ പറഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് മാൻവി കേക്ക് മുറിക്കുന്ന ചിത്രങ്ങളും വീഡിയോയും ബന്ധുക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.