ബിഎച്ച് രജിസ്ട്രേഷൻ വാഹനങ്ങള്‍ പലയിടത്തും കാണുമ്ബോള്‍ നിങ്ങള്‍ വിചാരിക്കാറില്ലേ എങ്ങനെയാണ് ഈ നമ്ബർ പ്ലേറ്റ് സ്വന്തമാക്കിയിരിക്കുന്നത് എന്ന്.
ബിഎച്ച് രജിസ്ട്രേഷൻ സംബന്ധിച്ച് ഹൈകോടതി ഇപ്പോള്‍ നിർണായകമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. സർക്കാർ ജീവനക്കാരുടെയും വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ബിഎച്ച് സീരീസ് രജിസ്ട്രേഷൻ ലഭിക്കുന്നതിന് അധിക വ്യവസ്ഥകള്‍ ഏർപ്പെടുത്തിയ മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച സർക്കുലർ ബോംബെ ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്.
ബിഎച്ച്-സീരീസിന് കീഴില്‍ അടുത്തിടെ വാങ്ങിയ മഹീന്ദ്ര എക്‌സ്‌യുവി-700 എഎക്‌സ് 7 എല്‍ രജിസ്‌ട്രേഷൻ നിരസിച്ചതിനെതിരെ മഹാരാഷ്ട്രയില്‍ നിന്നുള്ള ജുഡീഷ്യല്‍ ഓഫീസർ മഹേന്ദ്ര പാട്ടീല്‍ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ജിഎസ് കുല്‍ക്കർണി, ജസ്റ്റിസ് ഫിർദോഷ് പി പൂനിവല്ല എന്നിവരുടെ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.
താൻ പുതുതായി വാങ്ങിയ വാഹനത്തിന് കാരണങ്ങളൊന്നും പറയാതെ ബിഎച്ച് സീരീസ് രജിസ്ട്രേഷൻ നിരസിച്ചുവെന്നാരോപിച്ചാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ക്ക് അതേ രജിസ്ട്രേഷൻ നമ്ബറില്‍ സ്വതന്ത്രമായി മറ്റൊന്നിലേക്ക് മാറാൻ വേണ്ടിയാണ് ബിഎച്ച് സംവിധാനം കൊണ്ടുവന്നത്.
2021 ഓഗസ്റ്റില്‍ കേന്ദ്ര മോട്ടോർ വെഹിക്കിള്‍ നിയമങ്ങളിലെ ഭേദഗതിയിലൂടെയാണ് ഈ വ്യവസ്ഥ അവതരിപ്പിച്ചതെന്നും പുതിയതായി അവതരിപ്പിച്ച ചട്ടങ്ങളിലെ ക്ലോസ് 2 പ്രകാരം വാഹനത്തിന് ബിഎച്ച് സീരീസ് രജിസ്‌ട്രേഷൻ തേടുന്നയാള്‍ക്ക് തൻ്റെ ഔദ്യോഗിക ഐഡൻ്റിറ്റി നല്‍കാൻ മാത്രമേ ആവശ്യപ്പെടുന്നുള്ളൂവെന്നും അദ്ദേഹം ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൂനെ ജില്ലയിലെ ഖേഡില്‍ സീനിയർ ഡിവിഷനില്‍ സിവില്‍ ജഡ്ജിയായി ജോലി ചെയ്യുന്നതായി സൂചിപ്പിക്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാർഡ് അതനുസരിച്ച് നല്‍കിയിട്ടും അപേക്ഷ നിരസിക്കുകയായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ മുൻകാല സർവീസ് കാലയളവിലെ താമസ സർട്ടിഫിക്കറ്റുകളും പേയ്‌മെൻ്റ് സ്ലിപ്പുകളും ഉള്‍പ്പെടെ കേന്ദ്ര സർക്കാർ നിർബന്ധമാക്കിയതിലും അപ്പുറമുള്ള വിവിധ രേഖകള്‍ സമർപ്പിക്കണമെന്നാണ് സർക്കുലർ പറഞ്ഞിരിക്കുന്നത്. ഇത് അനാവശ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നവയാണ് എന്നാണ് വാദിച്ചത്.
മഹാരാഷ്ട്രയില്‍ ബിഎച്ച്-സീരീസിന് കീഴില്‍ 50,967 വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതുമൂലം സംസ്ഥാനത്തിന് 424.72 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി അധികൃതർ ചൂണ്ടിക്കാട്ടി. എന്തായാലും കോടതിയില്‍ ഹർജി നല്‍കി നീതി ലഭിക്കുകയും ചെയ്തുവെങ്കിലും മുന്നോട്ട് ബിഎച്ച് രജിസ്ട്രേഷനില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുമെന്ന് കണ്ടറിയണം.
ബിഎച്ച് രജിസ്ട്രേഷൻ നമ്ബർ പ്ലേറ്റില്‍ കേരളവും ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. അതിൻ്റെ പ്രധാന കാരണമെന്ന് പറയുന്നത് ഇത് നടപ്പാക്കിയാല്‍ വര്‍ഷം 300 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്നാണ്. റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിനായത് കൊണ്ട് തന്നെ കേന്ദ്രം നിശ്ചയിച്ച കുറഞ്ഞനിരക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.
ഒരു വാഹനത്തിന് ബി.എച്ച് രജിസ്ട്രേഷൻ എടുത്താല്‍ ഉപയോഗിക്കുന്ന സംസ്ഥാനത്ത് രണ്ടുവര്‍ഷത്തെ നികുതി അടച്ചാല്‍ മതി. ഒരു സംസ്ഥാനത്തെ രജിസ്ട്രേഷനുള്ള വാഹനം മറ്റൊരു സംസ്ഥാനത്ത് ആറുമാസത്തില്‍ കൂടുതല്‍ ഉപയോഗിക്കണമെങ്കില്‍ അവിടത്തേക്ക് രജിസ്ട്രേഷന്‍ മാറ്റി നികുതി അടയ്ക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. ജി.എസ്.ടി. ഉള്‍പ്പെടെ വാഹനവിലയുടെ 21 ശതമാനംവരെ നികുതി സംസ്ഥാനത്ത് ഈടാക്കുന്നുണ്ട്.
BH രജിസ്‌ട്രേഷന്‍ നടപടികള്‍ സമ്ബൂർണമായും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. ആര്‍ടിഒ ഓഫീസുകളില്‍ പോകേണ്ടതില്ലെന്ന് ചുരുക്കം. ഒരു പുതിയ കാർ വാങ്ങുമ്ബോള്‍ കാർ വാങ്ങുന്നയാളുടെ പേരില്‍ വാഹൻ പോർട്ടലിലെ ഫോം 20 ഉപയോഗിച്ച് ഡീലർ ഓണ്‍ലൈൻ അപേക്ഷ പൂരിപ്പിക്കും. ഭാരത് സീരീസ് അല്ലെങ്കില്‍ BH സീരീസ് ആയി വാഹനത്തിന്റെ രജിസ്ട്രേഷനായി ഡീലർ സീരീസ് തരം തെരഞ്ഞെടുക്കേണ്ടതുണ്ട്.