അഹമ്മദാബാദ്: ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയ്ക്ക് രക്ഷകയായി ഏഴു വയസ്സുകാരി മകള്‍. അഹമ്മദാബാദിലെ പാടാൻ ടൗണില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കുടുംബ കലഹത്തെ തുടർന്ന് യുവതി ഇരു കൈത്തണ്ടയും മുറിക്കുകയായിരുന്നു. സംഭവം നടക്കുമ്ബോള്‍ പെണ്‍കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് മനസ്സിലാക്കിയ മകള്‍ അമ്മയ്ക്ക് രക്ഷകയാവുകയായിരുന്നു.
സംഭവം കണ്ടയുടനെ പെണ്‍കുട്ടി അഭയം 181 ഹെല്‍പ്പ് ലൈൻ ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കൈത്തണ്ട മുറിച്ചതിന് ശേഷം അമ്മയ്ക്ക് അമിത രക്തസ്രാവം ഉണ്ടെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി വിളിക്കുകയായിരുന്നുവെന്ന് ഉദ്യോസ്ഥർ പറയുന്നു. യുവതിയുടെ ഭർത്താവ് ജയിലിലായിരുന്നു. മോചിതനായ ശേഷം ദമ്ബതികള്‍ വഴക്ക് പതിവായിരുന്നു. അടിക്കടിയുള്ള വഴക്കുകളില്‍ മടുത്ത യുവതി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും എന്നാല്‍ മകളുടെ സമയോചിതമായ വിളിയാണ് അമ്മ രക്ഷപ്പെടാൻ കാരണമെന്നും പൊലീസ് പറയുന്നു.
സ്‌കൂളില്‍ നിന്ന് ലഭിച്ച പരിശീലനത്തില്‍ നിന്ന് ഞങ്ങളുടെ ഹെല്‍പ്പ് ലൈനിനായുള്ള എമർജൻസി നമ്ബറുകളും 108 ആംബുലൻസ് സേവനങ്ങളും കുട്ടി ഓർത്തെടുക്കുകയും ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി. ഏഴുവയസുകാരിയുടെ മനസാന്നിധ്യവും സ്‌കൂളില്‍ പഠിച്ച പാഠവുമാണ് പെണ്‍കുട്ടിയെ ഇതിന് പ്രചോദനമായതെന്ന് കൗണ്‍സിലർ പറയുന്നു.