പത്തനംതിട്ട: സൗദി ജയിലില്‍ കഴിയുന്ന അബ്‌ദുള്‍ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിച്ചതിന് പിന്നാലെ ആ കഥ സിനിമയാക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് ബോബി ചെമ്മണ്ണൂർ പിന്നോട്ട്.
അബ്‌ദുള്‍ റഹീമിന്റെ കഥ സിനിമയാക്കുമെന്ന് പറഞ്ഞതിന് പിന്നാലെ ചിലർ അത് അനാവശ്യ വിവാദത്തിലേക്ക് നയിച്ചെന്നും സിനിമയിലൂടെ ചാരിറ്റി ആണ് ഉദ്ദേശിച്ചതെന്നും ബോബി ചെമ്മണൂർ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
റഹീമിന്റെ കഥ സിനിമയാക്കുന്നതില്‍ നിന്ന് താൻ പിന്മാറാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് താൻ പ്രമുഖ സംവിധായകൻ ബ്ലെസിയുമായി സംസാരിച്ചെന്നും ഉടൻ സിനിമയാക്കുമെന്നും ബോ.ചെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ഓഫർ തനിക്ക് അത്ര പോസിറ്റിവ് ആയി തോന്നിയില്ലെന്നും ആടുജീവിതം പോലെയൊരു സിനിമ എടുക്കാൻ ഇല്ലെന്നും പറഞ്ഞ ബ്ലെസി അതില്‍ നിന്ന് പിന്മാറിയിരുന്നു.
അതിന് പുറമെ യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ കാര്യവും ബോബി ചെമ്മണൂർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. നിമിഷപ്രിയയുടെ കേസിനെ കുറിച്ച് പൂർണമായും പഠിച്ചു വരികയാണ്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാല്‍ മുഴുവൻ തുക നല്‍കാനോ, സമാഹരണം നടത്താനോ താൻ തയ്യാറാണെന്നും ബോബി ചെമ്മണൂർ വ്യക്തമാക്കി.
‘ഞാൻ അതിനെ കുറിച്ച് പഠിച്ചപ്പോള്‍ രണ്ട് റിപ്പോർട്ടാണ് വരുന്നത്. ഒന്ന് ഇവർ മനഃപൂർവം കൊലപാതകം നടത്തിയെന്നും മറ്റൊരു വിഭാഗം നടത്തിയില്ല എന്നുമാണ് പറയുന്നത്. അതിന് പല കാരണങ്ങളും പറയുന്നുമുണ്ട്. അതിലൊരു ബോധ്യം ഉണ്ടായാല്‍ തീർച്ചയായും അവരെയും രക്ഷിക്കും’ ബോബി ചെമ്മണൂർ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന ചോദ്യത്തോടും ബോബി ചെമ്മണൂർ പ്രതികരിച്ചു. ‘ഭാവിയിലും ഇല്ല, മുൻപ് അവസരം കിട്ടിയപ്പോഴും ഉണ്ടായിട്ടില്ല. കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ അന്ന് ഓടിയിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും സമീപിച്ചിരുന്നു.അന്ന് നിന്നെങ്കിലും എന്നേ മന്ത്രിയായിട്ടുണ്ടാവുമായിരുന്നു’ ബോ.ചെ തമാശ രൂപേണ പറഞ്ഞു.
‘ഞാൻ ഇതുവരെ വോട്ട് ചെയ്‌തിട്ടില്ല. എല്ലാ പാർട്ടിയുമായും നല്ല അടുപ്പമാണ്. മന്ത്രിയാവില്ല, സിനിമയില്‍ അഭിനയിക്കില്ല, ജാതി മതങ്ങളില്ല, ജാതി മനുഷ്യജാതി-മതം സ്നേഹം. അതുകൊണ്ടെനിക്ക് വേറെ കൊറേ കാര്യങ്ങള്‍ ഒക്കെ ചെയ്യാനുണ്ട്. ആര് ജയിച്ചാലും തോറ്റാലും എനിക്കൊന്നും തോന്നാറില്ല. വോട്ട് ചെയ്യാത്തത് തെറ്റാണു, പല തെറ്റുകളില്‍ ഒന്നാണ് അതും. മനുഷ്യനല്ലേ, എന്ന് വച്ച് അതിനെ ന്യായീകരിക്കുന്നില്ല. ചെയ്യാൻ ശ്രമിക്കും’ ബോബി ചെമ്മണൂർ പറഞ്ഞു.