ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്നു സമ്മതിച്ച് നിർമാതാക്കളായ അസ്ട്രസെനക്ക കമ്ബനി.
വാക്സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനുമാണ് സാധ്യത.
കോവിഷീല്‍ഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്ബനി സമ്മതിക്കുന്നത്. വാക്സിൻ സ്വീകരിച്ചവരില്‍ ഗുരുതരമായ പാർശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയർന്നിരുന്നു
കോവിഷീല്‍ഡ്, വാക്‌സ്‌സെവ്‌റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളില്‍ ആഗോളതലത്തില്‍ ഉപയോഗിച്ച വാക്സിനാണിത്. ഓക്‌സ്‌ഫഡ് സർവകലാശാലയുമായിച്ചേർന്നാണ് അസ്ട്രസെനക്ക ഇതു വികസിപ്പിച്ചത്. ഒട്ടേറെ കുടുംബങ്ങള്‍ അസ്ട്രസെനക്കയ്ക്കെതിരേ കോടതിയിലും പോയി.
വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലില്‍ ജെയ്മി സ്‌കോട്ടാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടി.ടി.എസ്.) ബാധിച്ചത്. സുരക്ഷാ ആശങ്കയെത്തുടർന്ന് അസ്ട്രസെനക്ക-ഒക്‌സ്ഫഡ് വാക്‌സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.