ജറുസലം: നാല്‍പതോളം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയില്‍ 40 ദിവസം താല്‍ക്കാലിക വെടിനിർത്തല്‍ നടപ്പാക്കാമെന്ന് ഇസ്രയേല്‍ നിർദേശിച്ചു.
ഇതിനോടു ഹമാസ് അനുകൂലമായി പ്രതികരിച്ചാല്‍ കയ്റോ ചർച്ച വിജയത്തിലേക്കു നീങ്ങുമെന്നാണു സൂചന. എന്നാല്‍, ഗാസയില്‍ സ്ഥിരമായ വെടിനിർത്തലും ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റവുമാണു ഹമാസിന്റെ മുഖ്യആവശ്യം. വിട്ടുവീഴ്ച ചെയ്യാൻ ഹമാസിനുമേല്‍ മധ്യസ്ഥരായ ഈജിപ്തും ഖത്തറും സമ്മർദം ചെലുത്തുന്നുണ്ട്.
റിയാദില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടെ, യുദ്ധാനന്തര ഗാസ സംബന്ധിച്ച പദ്ധതികള്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറബ് നേതാക്കളുമായി ചർച്ച ചെയ്തു. വെടിനിർത്തല്‍ കരാർ അംഗീകരിച്ചാല്‍, ഇസ്രയേലില്‍ നെതന്യാഹു സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന ഭീഷണി തീവ്രവലതുപക്ഷ കക്ഷികള്‍ ആവർത്തിച്ചു.
24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 40 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയില്‍ 3 വീടുകളില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 25 പേരും വടക്കൻ ഗാസയില്‍ 6 പേരും അല്‍നുസറത്തില്‍ 4 പേരും മധ്യ ഗാസയില്‍ 5 പേരുമാണു കൊല്ലപ്പെട്ടത്. ഗാസയിലെ ജീവകാരുണ്യ പ്രവർത്തനം പുനരാരംഭിക്കുമെന്ന് യുഎസ് ആസ്ഥാനമായ സന്നദ്ധ സംഘടന വേള്‍ഡ് സെൻട്രല്‍ കിച്ചൻ അറിയിച്ചു. ഭക്ഷണപ്പൊതികളുമായി ജോർദാൻ വഴി റഫയിലേക്കു ട്രക്കുകള്‍ അയയ്ക്കാനാണു പദ്ധതി. അല്‍ മവാസിയില്‍ സമൂഹ അടുക്കളയും സ്ഥാപിക്കും. ഈ മാസം ഒന്നിനു വടക്കൻ ഗാസയില്‍ ജീവകാരുണ്യ പ്രവർത്തനത്തിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ 7 പ്രവർത്തകർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സംഘടന പ്രവർത്തനം നിർത്തിയത്.