തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ വലിയ പ്രശ്നത്തിലേക്ക് പോകുമെന്ന് വൈദ്യുതി മന്ത്രി കെ.
കൃഷ്ണൻകുട്ടി. പീക് മണിക്കൂറുകളില്‍ അമിതമായ ലോഡ് വരുന്നതാണ് പവർ കട്ടിനു കാരണം. ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടുതല്‍ ഡാമുകള്‍ നിർമ്മിക്കാതെ സംസ്ഥാനത്തെ വൈദ്യുത ക്ഷമം പരിഹരിക്കാൻ ആവില്ലെന്ന് പറഞ്ഞ മന്ത്രി ജലവൈദ്യുത പദ്ധതികളോടുള്ള ആളുകളുടെ മനോഭാവം മാറണമെന്നും ആവശ്യപ്പെട്ടു.
എല്ലാ റെക്കോഡുകളും മറികടന്ന് വൈദ്യുതി ഉപഭോഗം കുതിച്ചുകയറിയതോടെ, ഇനി പവർ കട്ട് ഇല്ലാതെ മറ്റ് മാർഗമല്ലെന്നാണ് കെഎസ്‌ഇബി നിലപാട്. പലയിടത്തും വൈദ്യുതി വിതരണം ഇടയ്ക്ക് ഇടയ്ക്ക് തടസ്സപ്പെടുന്നതിന് കാരണം, ഓവർ ലോഡ് തങ്ങാനാകാത്തതാണ് എന്നാണ് കെഎസ്‌ഇബി വിശദീകരണം. അമിത ലോഡ് കാരണം ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകള്‍ക്ക് തകരാറ് സംഭവിച്ചു. ഫീഡറുകളില്‍ തടസം നേരിടുന്നുണ്ട്. പീക്ക് സമയത്ത് വൈദ്യുതി വിതരണം കടുത്ത പ്രതിസന്ധിയിലാണ്. സാഹചര്യം ചർച്ച ചെയ്യാൻ നാളെ കെഎസ്‌ഇബി ഉന്നതതല യോഗം ചേരും.
ഏപ്രില്‍ 9ലെ റെക്കോർഡാണ് ഇന്നലെ പിന്നിട്ടത്. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5646 മെഗാവാട്ട് ആയി ഉയർന്നു. കൊടും ചൂട് തുടരുന്നതിനാല്‍ അടുത്തൊന്നും വൈദ്യുതി ഉപഭോഗത്തില്‍ കുറവ് പ്രതീക്ഷിക്കുന്നില്ല. പുറത്ത് നിന്ന് വൻ തുകക്ക് അധിക വൈദ്യുതി എത്തിച്ചാലും ഓവർലോഡ് തങ്ങാനാകാത്തത് വെല്ലുവിളിയാണ്. രാത്രിയും കൊടുംചൂട് തുടരുമ്ബോള്‍ പവർ കട്ട് ദുരിതം ഇരട്ടിയാക്കും. 2016 മുതല്‍ ലോഡ് ഷെഡിങ് ഏർപ്പെടുത്താത്തത് വലിയ നേട്ടമായാണ് എല്‍ഡിഎഫ് ഉയർത്തിക്കാട്ടിയിരുന്നത്. അതിനാല്‍ പവർ കട്ടില്‍ എല്‍ഡിഎഫിന്റെ നയപരമായ തീരുമാനം നിർണ്ണായകമാകും.