കോട്ടയം: ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നല്‍കാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ.
ഫേസ് ബുക്ക് ലൈവില്‍ ആയിരുന്നു പ്രതികരണം. വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നല്‍കിയില്ലെന്ന് വരെ പറഞ്ഞു പരത്തിയെന്നും ചാണ്ടി പറഞ്ഞു.
കൊവിഡ് വാക്സീൻ നല്‍കിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മൻചാണ്ടിക്ക് നല്‍കിയിരുന്നുവെന്നും ചാണ്ടി അവകാശപ്പെട്ടു. അദ്ദേഹത്തിന് ദോഷം വരുന്നതൊന്നും ചെയ്യരുതെന്ന് കരുതിയാണ് വാക്സീൻ നല്‍കാതിരുന്നതെന്നാണ് ചാണ്ടിയുടെ വിശദീകരണം. ഉമ്മൻചാണ്ടിക്ക് ചികിത്സ നല്‍കിയില്ല എന്ന തരത്തില്‍ വാർത്ത പ്രചരിപ്പിച്ചവർ മാപ്പു പറയണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്ബനി ആസ്ട്രസെനെക യുകെ കോടതിയില്‍ സമ്മതിച്ചിരുന്നു. വാക്സീനെടുത്ത അപൂർവ്വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്ബനി സമ്മതിച്ചിരിക്കുന്നത്. യുകെ ഹൈക്കോടതിയില്‍ ഫെബ്രുവരിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാക്സീനെടുത്തതിന് പിന്നാലെ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ആശുപത്രിയിലായ ബ്രിട്ടിഷ് സ്വദേശിയായ നാല്‍പ്പത്തിനാലുകാരൻ നല്‍കിയ കേസിലാണ് കമ്ബനി സത്യവാങ്മൂലം സമർപ്പിച്ചത്. ഇന്ത്യയില്‍ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ആസ്ട്രസെനക കൊവിഷീല്‍ഡ് വാക്സീൻ അവതരിപ്പിച്ചത്.