സുഡാൻ: ഓർമ്മയില്‍ പട്ടിണി കിടന്ന് മരണം കാത്ത് കിടക്കുന്ന മെലിഞ്ഞൊട്ടിയ ഒരു കുഞ്ഞു ശരീരമുണ്ട്. അവസാന ശ്വാസവും ശരീരം വിട്ടകന്ന് ശവമാകുമ്ബോള്‍ കൊത്തി പറിക്കാൻ പിൻതുടരുന്ന കഴുകൻ.
സുഡാനിലെ ഈ ദൃശ്യം അങ്ങനെ വോഗത്തില്‍ മായില്ല. ഇന്നും സുഡാനില്‍ പട്ടിണികൊണ്ട് രണ്ട് മണിക്കൂറില്‍ ഓരോ കുട്ടി വീതം മരിക്കുന്നു. സുഡാനില്‍ ക്ഷാമം പടരുന്നു. വിളകള്‍ വിമതസേന മോഷ്ടിച്ചു. വിത്തുകള്‍ തിന്ന് വിശപ്പടക്കുകയാണ് കർഷകർ. മലേറിയ അടക്കമുള്ള പകർച്ചവ്യാധികളും പോഷകാഹാരക്കുറവും കാരണം എല്ലാ രണ്ടുമണിക്കുറിലും ഓരോ കുഞ്ഞുവീതം മരിക്കുന്നു.
അന്തർദേശീയ തലത്തില്‍ രാജ്യത്തേക്ക് എത്തുന്ന സഹായങ്ങളും വിമതസേന തടയുകയാണ്. പട്ടിണി രാജ്യത്ത് വിഭാഗ വ്യത്യാസമില്ലാതെ പിടിമുറുക്കുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. വിളകള്‍ അപഹരിക്കുന്നതിനൊപ്പം കൃഷി ആയുധങ്ങളും വിമത സേന നശിപ്പിക്കുന്നത് കൃഷിയിറക്കാൻ പോലുമാകാത്ത സാഹചര്യം കർഷകർക്ക് സൃഷ്ടിക്കുന്നുണ്ട്. അരിമില്ലുകളും, ഭക്ഷ്യ വസ്തുക്കള്‍ നിർമ്മിക്കുന്ന ഫാക്ടറികളും അടക്കമുള്ളവയാണ് വിമത സേനയുമായുള്ള സംഘർത്തില്‍ നശിപ്പിക്കപ്പെട്ടത്.
വിമത സേനയുടെ അധീനതയിലുള്ള മേഖലകളില്‍ സഹായമെത്തിക്കാൻ സുഡാൻ സേന അനുവദിക്കാത്തതും വെല്ലുവിളിയാണ്. ഭക്ഷണത്തെ വരെ യുദ്ധത്തിനുള്ള ഉപകരണമായി മാറ്റുന്ന കാഴ്ചയാണ് സുഡാനിലുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായത്.