തലസ്ഥാനത്തെ ഒരു പ്രമുഖ സർക്കാർ സ്ഥാപനത്തിലെ മേലുദ്യോഗസ്ഥയ്ക്ക് അർദ്ധരാത്രിയില്‍ ഉടനീളം ലൈംഗിക ധ്വനിയില്‍ സന്ദേശങ്ങളയച്ച ക്ലർക്കിന് സസ്പെൻഷൻ.
ഉന്നത ഉദ്യോഗസ്ഥയായ പരാതിക്കാരിയുടെ പരാതിയില്‍ കഴമ്ബുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കീഴ്‌ജീവനക്കാരനായ ക്ലർക്കിനെതിരെ നടപടി സ്വീകരിച്ചത്. മെയ് ആറാം തീയതി രാത്രി 11 മുതലാണ് സംഭവങ്ങളുടെ തുടക്കം. പേഴ്സണല്‍ ഫോണ്‍ നമ്ബറില്‍ പല തവണ മേലുദ്യോഗസ്ഥയെ വിളിച്ച ഇയാളെ അവർ വിലക്കി.
പിന്നീട് അവർ ഫോണ്‍ എടുക്കാത്തതിനേ തുടർന്ന് തുടരെ സന്ദേശങ്ങളയച്ചു. പിറ്റേന്ന് (മെയ് 7)രാവിലെ 8 മണി വരെ ഇത് തുടർന്നു. സഹികെട്ട ഉദ്യോഗസ്ഥ മേലധികാരികാരികള്‍ക്ക് പരാതി സമർപ്പിച്ചു. പ്രാഥമികമായ തെളിവുകളില്‍ നിന്നും പരാതി സത്യമാണെന്ന് വ്യക്തമായി. തുടർന്ന് മേലുദ്യോഗസ്ഥയ്ക്ക് അയച്ച മെസ്സേജുകള്‍ ഔദ്യോഗിക പദവിക്ക് നിരക്കാത്തതാണെന്നും ഇയാള്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തി എന്നും കണ്ടെത്തിയതിനെ തുടർന്നാണ് ക്ലർക്കിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.