കോഴിക്കോട്: തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. പ്രദേശവാസിയായ നന്ദു എന്ന നന്ദകുമാർ (30) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.
ഇന്നലെ രാവിലെ 10നു തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നിലാണു സംഭവം. പഞ്ചായത്ത് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ ആണ് ആക്രമണത്തിന് ഇരയായത്. കൃഷ്ണപ്രിയ ഓഫീസിലേക്കു കടക്കുന്നതിനു മുന്‍പായിരുന്നു ആക്രമണം. ഓഫിസിനു മുന്നില്‍ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ നന്ദകുമാർ പൊടുന്നനെ, കയ്യില്‍ കരുതിയ കുപ്പിയില്‍നിന്ന് പെട്രോള്‍ കൃഷ്ണപ്രിയയുടെ ദേഹത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് തന്റെ ശരീരത്തിലേക്കും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരും പരിചയക്കാരായിരുന്നു.
സംഭവം കണ്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ആദ്യം അടുത്തുള്ള കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ കൃഷ്ണപ്രിയ മരിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുപേരുടെയും പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. മൂന്നു ദിവസം മുന്‍പാണ് കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലെ ജോലിയില്‍ പ്രവേശിച്ചത്.