ഗുരുവായൂര്‍: മേല്‍പാല നിര്‍മാണത്തെ തുടന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ബസുകള്ക്കൊരുക്കിയ താല്‍ക്കാലിക സ്റ്റാന്‍ഡിലും വഴിയിലും വെളിച്ചമില്ലാത്ത പ്രശ്നം ഉന്നയിക്കാന്‍ കൗണ്‍സിലര്‍ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലിന്റെ നടുത്തളത്തില്‍ പ്രക്ഷുബ്ധരംഗങ്ങള്‍.
കോണ്‍ഗ്രസിലെ വി.കെ. സുജിത്താണ് വിഷയം അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അജണ്ടക്ക് മുമ്ബ് രണ്ടുപേരുടെ ശ്രദ്ധക്ഷണിക്കല്‍ കഴിഞ്ഞതിനാല്‍ സമയം അനുവദിക്കാനാവില്ലെന്നായിരുന്നു അധ്യക്ഷന്‍ എം. കൃഷ്ണദാസിന്റെ നിലപാട്.
ഇതിനിടെ സുജിത്തിന്റെ മൈക്ക് ഓഫാവുകയും ചെയ്തു. ഇതോടെ യു.ഡി.എഫ് അംഗങ്ങളായ കെ.പി. ഉദയന്‍, കെ.പി.എ. റഷീദ്, ബി.വി. ജോയ്, സി.എസ്. സൂരജ്, വി.കെ. സുജിത്ത്, മെഹ്റൂഫ് എന്നിവര്‍ ചെയര്‍മാന്റെ വേദിക്ക് മുന്നിലേക്കിറങ്ങി. ഇതോടെ എല്‍.ഡി.എഫ് അംഗങ്ങളായ എ.എസ്. മനോജ്, എ.എം. ഷെഫീര്‍, ആര്.വി. ഷെരീഫ്, എ. സായിനാഥന്‍, ഫൈസല്‍ പൊട്ടത്തയില്‍, വൈഷ്ണവ് പി. പ്രദീപ്, പി.ടി. ദിനില്‍, എ.വി. അഭിലാഷ്, പി.കെ. നൗഫല്‍ എന്നിവരും ചെയര്‍മാന്റെ വേദിക്ക് മുന്നില്‍ അണിനിരന്നു.
വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങും മുമ്ബേ ചെയര്മാന് ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കി. എന്നാല്‍, സുജിത്തിന്റെ ശ്രദ്ധക്ഷണിക്കല്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. പിന്നീട് മറ്റ് ചര്‍ച്ചകള്‍ക്കിടെ സുജിത് വിഷയം ഉന്നയിച്ചു. കഴിഞ്ഞ കൗണ്‍സിലില്‍ പ്രശ്നം പരിഹരിക്കാമെന്ന് ചെയര്മാന് ഉറപ്പ് നല്‍കിയിരുന്നത് ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രശ്നം അടിയന്തര സ്വഭാവമുള്ളതാണെന്നും പരിഹരിക്കാന്‍ നടപടിയെടുത്തതായും ചെയര്മാന് അറിയിച്ചു. നഗരസഭയുടെ അമ്ബാടി കെട്ടിടത്തില്‍ നിന്ന് മാലിന്യം പുറത്തേക്കൊഴുകുന്നത് സംബന്ധിച്ച ‘മാധ്യമം’ വാര്‍ത്ത പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ഉന്നയിച്ചു.
പ്രതിപക്ഷാംഗങ്ങള്‍ മൊബൈല്‍ ടോര്‍ച്ച് തെളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതായി ചെയര്മാന് അറിയിച്ചു. നഗരസഭയിലെ സ്ഥാപനങ്ങള്‍ പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ എന്‍ജിനീയറിങ് വിഭാഗത്തോടും ആരോഗ്യ വിഭാഗത്തോടും നിര്‍ദേശിച്ചു. ഗുരുവായൂര്‍ ദേവസ്വം നഗരസഭക്ക് വലിയ തുക നല്‍കുന്നത് സംബന്ധിച്ച് 2017ല്‍ ഉണ്ടായ കോടതി വിധി നടപ്പാക്കി കിട്ടുന്നതില്‍ വീഴ്ച വരുത്തുന്നത് പ്രഫ. പി.കെ. ശാന്തകുമാരി ഉന്നയിച്ചു.
രണ്ട് മാസം മുമ്ബ് വിഷയം നഗരസഭ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും അവര്‍ പറഞ്ഞു. അടുത്ത കൗണ്‍സിലില്‍ അജണ്ടയായി വിഷയം ചര്‍ച്ച ചെയ്യാമെന്ന് അധ്യക്ഷന്‍ കൃഷ്ണദാസ് അറിയിച്ചു. പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം നടപ്പാക്കുന്നില്‍ നഗരസഭക്ക് വീഴ്ച വന്നതായി ആര്.വി. ഷെരീഫ് പറഞ്ഞു. തൈക്കാട് ജങ്ഷന്, മാവിന് ചുവട്, താമരയൂര്‍, പേരകം എന്നിവിടങ്ങളിലെ വെള്ളക്കെട്ട് എ.എസ്. മനോജ്, കെ.പി.എ. റഷീദ്, ദിവ്യ, എ.വി. അഭിലാഷ് എന്നിവര്‍ ശ്രദ്ധയില്‍പ്പെടുത്തി.
മമ്മിയൂര്‍ മുതല്‍ കോയ ബസാര്‍ വരെയുള്ള ഭാഗം റോഡ് വീതികൂട്ടുന്നതിന് നടപടികള്‍ വേണമെന്ന് ആവശ്യമുയര്‍ന്നു. റോഡ് വികസനത്തില്‍ വാഹനങ്ങളുടെ സൗകര്യം മാത്രമല്ല, കാല്‍നടക്കാരെയും പരിഗണിക്കണമെന്ന് ശോഭ ഹരിനാരായണന് ആവശ്യപ്പെട്ടു. ജ്യോതി രവീന്ദ്രനാഥ്, പി.വി. മധു എന്നിവര്‍ സംസാരിച്ചു.
നടപ്പാത നിര്‍മാണം: 3.67 കോടി മിച്ചം
ഗുരുവായൂര്‍: അമൃത് പദ്ധതിയില്‍ നടപ്പാതയും കാനയും നിര്‍മിച്ചതില്‍ നഗരസഭക്ക് 3.67 കോടി മിച്ചം. കാനയും നടപ്പാതയും നിര്‍മിച്ചതില്‍ 2.28 കോടിയാണ് മിച്ചം ലഭിച്ചത്. ഇതില്‍ 78 ലക്ഷത്തോളം രൂപ മറ്റ് സ്ഥലങ്ങളിലെ കാന നിര്‍മാണത്തിന് ഉപയോഗിച്ചു. ശേഷിക്കുന്ന 1.5 കോടി നഗരസഭയുടെ വിവിധ മേഖലകളിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഉപയോഗിക്കും.
അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സെക്ടറിലെ നടപ്പാത നിര്‍മാണത്തില്‍ 1.39 കോടിയാണ് മിച്ചം പ്രതീക്ഷിക്കുന്നത്. ഈ തുക ഉപയോഗിച്ച് ഔട്ടര്‍, ഇന്നര്‍ റിങ് റോഡുകളിലെയും ഇവയുടെ കണക്ഷന് റോഡുകളിലെയും നടപ്പാതയില്‍ കൈവരികളും വിളക്കും സ്ഥാപിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.