മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആറാട്ട്’ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.
മോഹന്‍ലാല്‍ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സിനിമ റിലീസിനെത്തുന്നത്. ആറാട്ട് വന്‍ ഹിറ്റ് ചിത്രമായി മാറുമെന്നുള്ള പ്രവചനങ്ങളൊക്കെ റിലീസിന് മുന്‍പ് തന്നെ വന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടുള്ള ചില വേര്‍പാടുകള്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ വല്ലാതെ വേദനയിലാക്കുകയാണ്.
കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ കോട്ടയം പ്രദീപ് ആറാട്ടില്‍ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തിരുന്നു. അതുപോലെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ ജയന്റെ വേര്‍പാടിനെ പറ്റി പറയുകയാണ് ബി കെ ഹരിനാരായണന്‍. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ആറാട്ട് റിലീസിനെ പറ്റിയും ജയന്റെ കൂടെ മുന്‍പ് സിനിമകള്‍ ചെയ്തതിനെ പറ്റിയും ഹരി പറയുന്നത്.
‘നന്ദഗോപന്റെ ആറാട്ട്’ ഇറങ്ങുകയാണ്
‘നന്ദഗോപന്റെ ആറാട്ട്’ ഇറങ്ങുകയാണ്. സിനിമാപ്പാട്ടെഴുത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്ന ഗുരുനാഥനാണ് ഉണ്ണി സാര്‍. അവിടന്നങ്ങോട്ട് ഓരോ വഴിത്തിരിവിലും താങ്ങും, തണലും തന്നയാളാണ്. എപ്പോഴും, സാറിന്റെ സിനിമയിറങ്ങുന്നതിന്റെ തലേന്ന് ഹൃദയം ഇത്തിരി കൂടുതല്‍ മിടിയ്ക്കാറുണ്ട്. ഉണ്ണിസാറിന്റെ ഓരോ സിനിമ റിലീസിന്റെ തലേന്നും അവന്റെ കോള്‍ വരും. ‘ഡോ നീ എവിടെയാ.. നാളെ രാവിലെ എത്തില്ലേ?
റിലീസിനു തൊട്ടുമുമ്ബുള്ള എല്ലാ ജോലികളും കഴിഞ്ഞ് കോലഴിയില്‍ എത്തിയിട്ടേ ഉണ്ടാവൂ അവനപ്പോള്‍.
ആദ്യ ഷോ യ്ക്ക് അരമണിക്കൂര്‍ മുന്നെയെങ്കിലും അവന്‍ തീയറ്ററില്‍ എത്തും
പിറ്റേന്ന് കാലത്ത് പൂവണി ക്ഷേത്രത്തിലും വടക്കുംനാഥനിലും ഒക്കെ തൊഴുത് ആദ്യ ഷോ യ്ക്ക് അരമണിക്കൂര്‍ മുന്നെയെങ്കിലും അവന്‍ തീയറ്ററില്‍ എത്തും. ബൈജു ഉറപ്പായും കൂടെ കാണും. ‘ഡാ ഷമീര്‍ ഇപ്പൊ എത്താമെന്ന് പറഞ്ഞിട്ടുണ്ട്’ സ്വന്തം സിനിമ ഇറങ്ങുന്നതിനേക്കാള്‍ വലിയ ടെന്‍ഷനാവും ആ മുഖത്ത്. പടം തുടങ്ങി കഴിഞ്ഞാല്‍, ശ്രദ്ധ മുഴുവന്‍ കാണികളുടെ മുഖത്താണ്. ഇന്‍ട്രോ വര്‍ക്കായിട്ടില്ലേ? ആ തമാശക്ക് ചിരി ഉണ്ടായില്ലേ? ആളുകള്‍ക്ക് ലാഗ് ഫീല്‍ ചെയ്യുന്നുണ്ടോ? അങ്ങനെ നൂറായിരം ചിന്തകളാണ്.
ഇന്റര്‍വെല്‍ ആയാല്‍ പലേടത്തേക്കും ഫോണ്‍ വിളിച്ച് ചോദിക്കലാണ്
ഇന്റര്‍വെല്‍ ആയാല്‍ പലേടത്തേക്കും ഫോണ്‍ വിളിച്ച് ചോദിക്കലാണ്. അവിടെ എങ്ങിനെ? അപ്പുറത്തേ തിയ്യറ്ററില്‍ ആളുകളുണ്ടോ? ഇന്ന സീനിലെ ഡയലോഗിന് കയ്യടിയുണ്ടോ? ഈ സ്ഥലത്ത് ലാഗ് തോന്നിയോ? തിരിച്ച് കയറുമ്ബോഴും ടെന്‍ഷാനാണ് ആ മുഖത്ത്. കഴിഞ്ഞ് ഇറങ്ങുമ്ബോള്‍ നമ്മളോട് പലവട്ടം ചോദിക്കും എങ്ങിനെ എന്ന്. പിന്നെ ‘എന്നാ നീ വിട്ടോ, സാറ് വിളിക്കുന്നു’ എന്നു പറഞ്ഞ് അടുത്ത ഫോണിലേക്ക് കടക്കും. സെക്കന്‍ഡ് ഷോ യ്ക്ക് ആള് കയറി കഴിഞ്ഞേ തിയ്യറ്റര്‍ പരിസരത്തു നിന്ന് വീട്ടിലേക്ക് മടക്കമുള്ളു. അടുത്ത ഒരാഴ്ചയോളം ഇത് തന്നെയാവും ദിനചര്യ.
ഇന്നു മുതലുള്ള ഓരോ ഷോയ്ക്കും കാവലായി ഞങ്ങള്‍ക്കൊപ്പം അവനുണ്ട്
വിരിഞ്ഞ പൂവിന് കാവല്‍ നില്‍ക്കുന്ന ചിത്രശലഭത്തെ പോലെ സിനിമക്ക് ചുറ്റും കാവലായി അവന്‍. ഇന്നലെ ആ പതിവു വിളി ഇല്ല. പക്ഷെ ഇന്നു മുതലുള്ള ഓരോ ഷോയ്ക്കും കാവലായി ഞങ്ങള്‍ക്കൊപ്പം, സിനിമയ്‌ക്കൊപ്പം അവനുണ്ടാകും. ഒന്‍പതു ഗണങ്ങളിലും പെടാത്ത അദൃശ്യ മാലാഖയെപ്പോലെ. ഉണ്ണി സാറിന്റെടുത്ത് കൊണ്ടു പോയി പരിചയപ്പെടുത്തി ആദ്യമായി സിനിമയുടെ ഭാഗമാക്കിയവനാണ്. ഓരോ പാട്ടു വരുമ്ബോഴും എഴുതുമ്ബോഴും ആദ്യം വിളിച്ചു പറഞ്ഞിരുന്നത് അവനോടാണ്. ജയന്‍, നിനക്കുള്ള ഓരോ പ്രിയപ്പെട്ടവരുടേയും പ്രാര്‍ത്ഥന കൂടിയാണ് ‘ആറാട്ട്’..