യുദ്ധമേഖലയായ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടു പോരാന്‍ വിദേശകാര്യ മന്ത്രാലയം (എം ഇ എ) അയച്ച ആദ്യ സംഘം റൊമാനിയന്‍ അതിര്‍ത്തിയിലെ ഷെര്‍നിവിട്‌സിയില്‍ എത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ ഡല്‍ഹിയില്‍ അറിയിച്ചു. യുക്രൈന്‍ തലസ്ഥാനമായ കിയിവില്‍ നിന്ന് 12 മണിക്കൂര്‍ യാത്രയുണ്ട് ഈ സ്ഥലത്തേക്ക്.
ഈ ദൗത്യത്തിന്റെ ചെലവ് മുഴുവന്‍ വഹിക്കുമെന്നും കേന്ദ്ര ഗവണ്‍മെന്റ് അറിയിച്ചു. ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ആദ്യ സംഘമായി നാട്ടിലേക്കു പറത്തുകയെന്നു യുക്രൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പാര്‍ത്ഥ സത്പതി സി എന്‍ എന്‍ ടെലിവിഷനോടു പറഞ്ഞു.
യുക്രൈന്‍ വ്യോമാതിര്‍ത്തികള്‍ അടച്ചതിനാല്‍ ഇവരെ റൊമാനിയന്‍ അതിര്‍ത്തി കടത്തി തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ നിന്നാണ് വിമാനം കയറ്റുക. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിക്ക് രണ്ടു എയര്‍ ഇന്ത്യ വിമാനങ്ങളില്‍ അവര്‍ ദില്ലിയിലേക്കു പറക്കുമെന്നു എം ഇ എ വക്താവ് അറിയിച്ചു.
മൊത്തം 20,000ത്തിലേറെ ഇന്ത്യക്കാര്‍ സോവിയറ്റ് റിപ്പബ്ലിക്കായിരുന്ന യുക്രൈനില്‍ പഠിക്കുന്നുണ്ട്. രണ്ടായിരത്തിലേറെ മലയാളി വിദ്യാര്‍ത്ഥികളെ തിരിച്ചു കൊണ്ട് വരാന്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പോളണ്ട്, ഹംഗറി, സ്ലോവാക് റിപ്പബ്ലിക്ക് എന്നീ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. ഗള്‍ഫ് യുദ്ധ കാലത്തെ പോലെ ഇന്ത്യക്കാര്‍ കൂട്ടമായി യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി കടന്ന് ഈ രാജ്യങ്ങളില്‍ എത്തുന്നുണ്ട്. ഈ മൂന്ന് രാജ്യങ്ങളിലെയും റൊമാനിയയിലെയും വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വെളിപ്പെടുത്തി. അതിര്‍ത്തി പ്രദേശങ്ങളില്‍ അവര്‍ ഇന്ത്യക്കാര്‍ക്ക് ക്യാമ്പുകള്‍ സജ്ജമാക്കും.
വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ പതാകയുടെ ചിത്രം വസ്ത്രത്തില്‍ ധരിക്കണമെന്നു നിര്‍ദേശമുണ്ട്. സുരക്ഷയ്ക്ക് വേണ്ടിയാണിത്.
ബുഡാപെസ്റ്റില്‍ ഇന്ത്യന്‍ എംബസി പറഞ്ഞത് അതിര്‍ത്തിക്കടുത്ത ചോപ്-സഹോണിയില്‍ ഇന്ത്യന്‍ സംഘം എത്തി എന്നാണ്.