ജി. ഐ. ജോ ചിത്രത്തിൽ അഭിനയിക്കേണ്ടതായിരുന്നു വിൽ സ്മിത്തിന്റെ ഭാര്യ ജഡ പിൻകെറ്റ് എന്ന ക്രിസ് റോക്കിന്റെ പരാമർശം അടി കൊള്ളേണ്ടതു തന്നെ ആയിരുന്നില്ലേ എന്ന് ചിന്തിക്കുന്നതിൽ അപാകത ഉണ്ടെന്നു തോന്നുന്നില്ല. അടിച്ചതിൽ സ്മിത്ത് നേരിട്ടു റോക്കിനോടു മാപ്പു ചോദിച്ചിട്ടില്ല എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.
പിൻകെറ്റ് (ചിത്രത്തിൽ) മുടി കൊഴിയുന്ന അലോപേഷ്യ എന്ന രോഗത്തിന് ഇരയാണ് എന്നോർക്കുക. അപ്പോൾ മുടിയില്ലാത്ത തല ജി. ഐ. ജോ ചിത്രത്തിനു നന്നായിരുന്നു എന്നു പറയുന്നതു കളിയാക്കൽ അല്ലേ. ഒരു ഭർത്താവ് എന്ന നിലയിൽ സ്മിത്തിന് അതു വേദനയുണ്ടാക്കിയതിൽ എന്താണ് അത്ഭുതം.
ഓസ്‌കർ വേദിയിൽ, പ്രത്യേകിച്ചു വിൽ സ്മിത്ത് മികച്ച നടൻ എന്ന നിലയിൽ യശസ് നേടിയ രാത്രിയിൽ, അങ്ങിനെ സംഭവിച്ചു എന്നതാണ് ദുഃഖകരമായത്. ഓസ്കർ നിശയുടെ തിളക്കം കുറച്ചു ആ സംഭവം.
പക്ഷെ സ്മിത്തിന് എങ്ങിനെ ക്ഷമിക്കാനാവുംഎന്ന് ചിന്തിക്കുക. ക്ഷമിക്കണം എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ അദ്ദേഹം തന്നെ പറഞ്ഞതു പോലെ, ഒരു ഭർത്താവിനോ പിതാവിനോ അങ്ങിനെ ഒരു പരസ്യ വേദിയിൽ അത്തരമൊരു അവഹേളനം പൊറുക്കാൻ കഴിയില്ല. എങ്ങിനെ പ്രതികരിക്കുന്നു എന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കും. തമാശ പറഞ്ഞതാണ് എന്നാണു ഹാസ്യനടൻ റോക്കിന്റെ (ചിത്രത്തിൽ) നിലപാട്. തമാശ പറയുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ എവിടെ, എന്ത് പറയാം എന്നതിനെ കുറിച്ച് ബോധം വേണം.
ബോഡി ഷേമിങ് എങ്ങിനെ പൊറുക്കാനാവും. പ്രാകൃതമായ മനസിന്റെ പ്രതിഫലനമാണത്. പോലീസിൽ പരാതി കൊടുക്കുന്നില്ല എന്ന റോക്കിന്റെ നിലപാടിൽ മഹത്വം ഒന്നുമില്ല. ബോഡി ഷേമിങ് തന്നെ കുറ്റകരമാണ്.
ലോസ് ആഞ്ചലസ് പോലീസ് വിശദീകരിച്ചു — റോക്കിനു പിന്നീട് പരാതി നൽകണമെന്നുണ്ടെങ്കിൽ അന്വേഷിക്കും.
അക്കാദമി പ്രസ്താവനയിൽ പറഞ്ഞു: “അക്രമത്തെ ഞങ്ങൾ ന്യായീകരിക്കില്ല.” ആരുടെയും പേരു പറയാതെ.
പിൻകെറ്റിനെ റോക്ക് കളിയാക്കിയപ്പോൾ അവർ കണ്ണ് മിഴിക്കുക മാത്രം ചെയ്തു. എന്നാൽ സ്മിത്ത് ക്ഷുഭിതനായി എണീറ്റ് സ്റ്റേജിലേക്കു കുതിച്ചു. എന്താണു സംഭവിക്കുന്നത് എന്ന് ആരെങ്കിലും തിരിച്ചറിയും മുൻപ് അടി കഴിഞ്ഞു.
തിരിച്ചു കസേരയിൽ വന്നിരുന്ന സ്മിത്ത് അലറി: “എന്റെ ഭാര്യയുടെ പേര് നിന്റെ വൃത്തികെട്ട വായിൽ നിന്ന് ഇനി വരരുത്.”
അവാർഡ് പ്രഖ്യാപിച്ചപ്പോഴേക്കു സ്മിത്ത് ശാന്തനായി എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹം പറഞ്ഞു: “അക്കാദമിയോടു ഞാൻ മാപ്പു ചോദിക്കുന്നു. നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാ സഹപ്രവർത്തകരോടും. കല ജീവിതത്തെ അനുകരിക്കും.”
തനിക്കു അവാർഡ് നേടിത്തന്ന ‘കിംഗ് റിച്ചാർഡി’ലെ കഥാപാത്രത്തെ അനുസ്മരിച്ചു സ്മിത്ത് പറഞ്ഞു: “റിച്ചാർഡ് വില്യംസിനെ പോലെ കിറുക്കനായിട്ടുണ്ട് ഞാൻ. പക്ഷെ സ്നേഹം മനുഷ്യരെ ഭ്രാന്തന്മാരാക്കും.
“റിച്ചാർഡ് വില്യംസ് അദ്ദേഹത്തിന്റെ കുടുംബത്തെ തീവ്രമായി കാത്തു സൂക്ഷിച്ചു. ഈ നിമിഷത്തിൽ, എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ദൈവം എന്നോട് ആവശ്യപ്പെട്ടത് ഞാൻ ചെയ്തു.
“ഞാൻ ഈ ജീവിതത്തിലേക്കു വിളിക്കപ്പെട്ടത് മനുഷ്യരെ സ്നേഹിക്കാനും സംരക്ഷിക്കാനും അവർക്കൊരു നദിയായിരിക്കാനുമാണ്. നമുക്ക് കഴിയാവുന്നതു ചെയ്യുമ്പോൾ അസഭ്യം കേൾക്കേണ്ടി വരുമെന്ന് എനിക്കറിയാം.
“ഭ്രാന്താണെന്ന് പറയാനും ആളുണ്ടാവും. ഈ തൊഴിലിൽ അവഹേളിക്കാൻ ആളുണ്ടാവും. ചിരിച്ചു തള്ളുകയേ ചെയ്യാനുള്ളൂ.”
ഡെൻസൽ വാഷിംഗ്‌ടൺ നേരത്തെ തന്നോട് പറഞ്ഞ വാചകം സ്മിത്ത് വെളിപ്പെടുത്തി. “നിങ്ങളുടെ ഏറ്റവും വലിയ വിജയ നിമിഷത്തിൽ കരുതിയിരിക്കുക. അപ്പോഴാണ് ചെകുത്താൻ നിന്റെ അടുത്തു വരുന്നത്.”