തിരുവനന്തപുരം: വടകര എംഎല്‍എ കെ.കെ രമയെ നിയമസഭയില്‍ അധിക്ഷേപിച്ച് പ്രസംഗിച്ചതില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം മണി.
ഒരു വര്‍ഷത്തിലേറെയായി രമ മുഖ്യമന്ത്രിയെ സഭയില്‍ തേജോവധം ചെയ്യുകയാണെന്ന് പറഞ്ഞ എം.എം മണി തന്റെ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്കെതിരെ കൊലയാളിയാണെന്ന തരത്തില്‍ വരെ പ്രതികരിച്ചിട്ടുണ്ടെന്നും അതെന്ത് മര്യാദയാണെന്നും ചോദിച്ചു.
കെ.കെ രമ ഇത്രനാളും മുഖ്യമന്ത്രിയെ തേജോവധം ചെയ്‌തപ്പോള്‍ ഞങ്ങളാരും പ്രതികരിച്ചില്ല. സഭയിലില്ലാത്ത രമ വൈകുന്നരം വന്നപ്പോള്‍ പ്രതിപക്ഷം അവര്‍ക്ക് പ്രത്യേകം സമയമനുവദിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിധവയല്ലേ എന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. അതിന് മറുപടിയായി വിധവയായത് അവരുടെ ഒരു വിധിയല്ലേ എന്ന് താന്‍ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നില്ല അത് തെറ്റായി തോന്നുന്നത് ദൈവവിശ്വാസികള്‍ക്കാണ്താന്‍ ദൈവവിശ്വാസിയല്ല സഭയില്‍ ആര്‍ക്കും പ്രത്യേക പദവിയില്ലെന്നും മണി അറിയിച്ചു.
സഭയില്‍ പറഞ്ഞ വാക്കുകള്‍ മുഖ്യമന്ത്രി പറഞ്ഞിട്ടല്ലെന്ന് അറിയിച്ച എം.എം മണി തന്റെ വാക്കുകളില്‍ രമയ്‌ക്ക് വേദനയുണ്ടെങ്കില്‍ ‘ഞാന്‍ എന്തുവേണം?’ എന്നും ചോദിച്ചു. മഹതി എന്ന് രമയെക്കുറിച്ച് പറഞ്ഞപ്പോള്‍തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചതായും എം.എം മണി പറഞ്ഞു.ടി.പി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിയ്‌ക്ക് പങ്കില്ലെന്നും പാര്‍ട്ടി തീരുമാനിച്ച് ചെയ്‌തതല്ലെന്നും എം,എം മണി ഇന്ന് പ്രതികരിച്ചു. അതേസമയം ഇന്ന് എം.എം മണി സഭയില്‍ എത്തിയിരുന്നില്ല. കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷബഹളം ഇന്നും സഭയില്‍ തുടരുകയുമാണ്. ചോദ്യോത്തരവേളയില്‍തന്നെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരുന്നു. മണി സഭയില്‍ എത്താതിരുന്നത് പേടിച്ചിട്ടാണെന്ന് കരുതുന്നതായി കെ.കെ രമ പ്രതികരിച്ചു. ടി.പി ചന്ദ്രശേഖരനെ കൊന്നതും തന്നെ വിധവയായി വിധിച്ചതും ആരാണെന്ന് കേരളത്തിനറിയാമെന്നും അവര്‍ പറഞ്ഞു.