എലിസബത്ത് രാജ്ഞിയുടെ നിര്യാണ ശേഷം ഇനി ബ്രിട്ടീഷ് രാജകുടുംബത്തിൽ കിരീടാവകാശികളുടെ നിരയിൽ ആരൊക്കെ ഉണ്ടാവുമെന്ന് ബക്കിംഗാം കൊട്ടാരത്തിന്റെ വെബ്സൈറ്റ് പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു. കാലം കഴിഞ്ഞാൽ മൂത്ത മകൻ വില്യമിനു (40) തന്നെയാണ് അടുത്ത രാജാവാകാൻ യോഗ്യത. കിരീടാവകാശിയുടെ പ്രിൻസ് ഓഫ് വെയ്ൽസ് പദവി ഇപ്പോൾ വില്യമിനു ലഭ്യമായിട്ടുണ്ട്.
വില്യം രാജാവായാൽ ഭാര്യ കേറ്റ് മിഡിൽട്ടൺ രാജ്ഞിയാവും. രാജരക്തം ഇല്ലാത്ത കേറ്റ് അന്തരിച്ച രാജ്ഞിക്കു പ്രിയങ്കരി ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
രാജകുടുംബവുമായി അകന്നു അമേരിക്കയിൽ ജീവിക്കുന്ന ഹാരി രാജകുമാരനും മക്കളും ഈ പട്ടികയിൽ ഉണ്ട്.
ചാൾസ് മൂന്നാമൻ രാജാവിന്റെ മൂത്ത മകൻ വില്യമിന്റെ മൂത്ത മകൻ പ്രിൻസ് ജോർജ് ഓഫ് വെയ്ൽസ് (9) ആണ് അടുത്തത്. മൂന്നാമതു വരുന്നത് ഷാർലോട്ടി രാജകുമാരി (7) — ജോർജിന്റെ അനുജത്തി.
നാലാം സ്ഥാനത്തു നിൽക്കുന്നത് പ്രിൻസ് ലൂയി ഓഫ് വെയ്ൽസ് (5). വില്യമിന്റെ ഇളയ മകൻ.
അഞ്ചാമതാണ് ഡ്യൂക്ക് ഓഫ് സസെക്‌സ് വരുന്നത് — ഹാരി. അദ്ദേഹത്തിന്റെ രണ്ടു മക്കളെയും ആരും ഏഴും സ്ഥാനങ്ങളിൽ പെടുത്തിയിട്ടുണ്ട് — മാസ്റ്റർ ആർച്ചി മൗണ്ട്ബാറ്റൺ വിൻഡ്‌സർ, മിസ് ലിലിബെത് മൗണ്ട്ബാറ്റൺ വിൻഡ്‌സർ. ഇവർക്കു രാജവിശേഷണങ്ങൾ നൽകിയിട്ടില്ല.
ചാൾസിന്റെ അനുജൻ പ്രിൻസ് ആൻഡ്രൂ ആണ് അടുത്തത് — ഡ്യൂക്ക് ഓഫ് യോർക്ക്. ആൻഡ്രുവിന്റെ 34 വയസുള്ള മകൾ പ്രിൻസസ് ബിയാട്രിസ് പട്ടികയിൽ ഒൻപതാം സ്ഥാനത്തുണ്ട്. അവരുടെ പുത്രി സിയെന്ന ആണ് പത്താമത്. എന്നാൽ ഒരു വയസുള്ള കുട്ടിക്ക് പ്രിൻസസ് പദവി നൽകിയിട്ടില്ല.