എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്റ്റംബർ 19 തിങ്കളാഴ്ച്ച നടത്തുമെന്നു സ്ഥിരീകരിച്ചു. വെസ്റ്റമിൻസ്റ്റർ ആബിയിൽ രണ്ടു നൂറ്റാണ്ടിനു ശേഷമാണു ഒരു രാജകുടുംബാംഗത്തെ സംസ്കരിക്കുന്നത്. വിൻഡ്‌സറിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ സമീപമാവും രാജ്ഞിയുടെ അന്ത്യനിദ്ര.
തിങ്കളാഴ്ച ബ്രിട്ടനിൽ ബാങ്കുകൾക്ക് അവധിയായിരിക്കുമെന്നു ചാൾസ് രാജാവ് പ്രഖ്യാപിച്ചു. ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ള അന്നു രാജ്യം മൊത്തത്തിൽ നിശ്ചലമാകും.
രാജ്യം രാജ്ഞിക്കു ആദരം അർപ്പിക്കുന്ന ചടങ്ങുകൾ ഞായറാഴ്ച രാവിലെ 10 നു ആരംഭിക്കും. ചൊവാഴ്ച വൈകിട്ട് സ്കോട്ലൻഡിലെ എഡിൻബറയിലുള്ള ബെൽമോറൽ കൊട്ടാരത്തിൽ നിന്നു രാജ്ഞിയുടെ മൃതദേഹം പുത്രി ആൻ രാജകുമാരി നയിക്കുന്ന വിലാപയാത്രയിൽ ലണ്ടനിൽ ബക്കിംഗാം കൊട്ടാരത്തിലേക്കു കൊണ്ടുപോകും.
വെസ്റ്റമിൻറ്സ്റ്റർ ഹാളിൽ ദിവസവും 23 മണിക്കൂർ ജനങ്ങൾക്കു ആദരാഞ്ജലി അർപ്പിക്കാം. മൂന്നു ദിവസമാണ് അതിനു അനുവദിച്ചിട്ടുള്ളത്.
കാന്റർബറി ആർച് ബിഷപ്പാണ് സംസ്കാര ചടങ്ങിന് നേതൃത്വം നൽകുക. സെന്റ് ജോർജ് ചാപ്പലിൽ ആയിരിക്കും ശുശ്രൂഷ. അന്തിമ ദർശന സമയത്തു ചാൾസ് ഒരു കൈപ്പിടി ചുവന്ന മണ്ണ് വെള്ളിപ്പാത്രത്തിൽ നിന്നെടുത്തു അമ്മയുടെ മൃതദേഹത്തിനു മേൽ തൂവും.
യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ രണ്ടായിരത്തോളം പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സംസ്കാര ചടങ്ങിന് എത്തുന്ന ജനക്കൂട്ടം പൊലീസിനു കടുത്ത വെല്ലുവിളിയാണ്.