മാതാപിതാക്കളോടൊപ്പം ജീവിക്കുന്ന പ്രായപൂർത്തിയായ യുവതീയുവാക്കളുടെ എണ്ണം കഴിഞ്ഞ ദശകങ്ങളിൽ ഗണ്യമായി വർധിച്ചതു സമൂഹത്തിനു ഗുണകരമായ പ്രവണതയല്ലെന്നു മൂന്നിലൊന്നിൽ ഏറെ –36%– അമേരിക്കക്കാർ കരുതുന്നു. പ്യു റിസർച്ച് സെന്റർ 2021 ഒക്ടോബറിൽ നടത്തിയ സർവേയിലായിരുന്നു ഈ പ്രവണത കണ്ടെത്തിയത്.
അനുകൂലിക്കുന്നവർ 16% ആണ്. 47% പേർ പറയുന്നത് അതിലൊന്നും വലിയ കാര്യമില്ല എന്നാണ്.
2022 ജൂലൈയിൽ 18-29 പ്രായത്തിൽ പെട്ടവരിൽ പകുതിയും മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്നതായി കണ്ടു. 2020ൽ 52% ഉണ്ടായിരുന്നു. അല്പം കുറഞ്ഞെങ്കിലും 2010ൽ 44 ശതമാനവും 2000ൽ 38 ശതമാനവും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതു കണക്കിലെടുക്കുമ്പോൾ ഈ വർഷത്തെ കണക്കിൽ ഗണ്യമായ വർധന തന്നെയാണ് കാണുന്നത്.
ഈ പ്രവണതയോടുള്ള പ്രതികരണത്തിലും വംശത്തിന്റെയും പ്രായത്തിന്റെയും വരുമാനത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങളുണ്ട്. സമൂഹത്തിനു നല്ലതല്ല ഈ പ്രവണതയെന്നു പറയുന്നവ 41% പ്രായപൂർത്തിയായ വെള്ളക്കാരുണ്ട്. കറുത്ത വർഗക്കാർ 26%, ഹിസ്പാനിക്ക് 28%, ഏഷ്യൻ അമേരിക്കൻ 23%.
നല്ല പ്രവണതയാണെന്നു പറയുന്നവരിൽ 24% പ്രായപൂർത്തിയായ കറുത്ത വർഗക്കാർ, 23% ഹിസ്പാനിക്കുകൾ, 27% ഏഷ്യൻ അമേരിക്കക്കാർ.
മറിച്ചാണെന്നു പറയുന്നവരിൽ 42% പുരുഷന്മാർ ഉള്ളപ്പോൾ സ്ത്രീകൾ 31% മാത്രം. അതേ കാഴ്ചപ്പാട് വരുമാനം വച്ച് നോക്കുമ്പോൾ ഇങ്ങിനെ: ഉയർന്ന വരുമാനം ഉള്ളവർ 46%, ഇടത്തരക്കാരിൽ 39%, കുറഞ്ഞ വരുമാനക്കാരിൽ 28%. താഴ്ന്ന വരുമാനക്കാരിൽ 23% പറയുന്നത് ചെറുപ്പക്കാർ മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്നത് നല്ല കാര്യമാണ് എന്നാണ്.
അതു സമൂഹത്തിനു ദൂഷ്യമേ ചെയ്യൂ എന്ന് 29% ഡെമോക്രാറ്റിക് അനുഭാവികൾ പറയുമ്പോൾ റിപ്പബ്ലിക്കൻ ചായ്‌വുള്ളവരിൽ 48% അങ്ങിനെ കരുതുന്നു. മറിച്ചു ചിന്തിക്കുന്നവർ: ഡെമോക്രാറ്റ് 20%, റിപ്പബ്ലിക്കൻ 11%.