തൃശൂർ: സിനിമ, സീരിയൽ, നാടക രംഗത്ത് ശ്രദ്ധേയനായ തൃശൂർ മുണ്ടത്തിക്കോട് സ്വദേശിയായ ചന്ദ്രൻ പാട്ടത്ത് എന്ന തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ സംസ്കാരം നടത്തി. ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് ശനിയാഴ്ച മുളംകുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ചായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു.
സീരിയൽ സിനിമ മേഖലയിൽ സജീവമാക്കുന്നതിന് മുൻപ് പ്രൊഫഷണൽ നാടക വേദികളിലൂടെ ശ്രദ്ധനേടിയ ആളാണ് ചന്ദ്രൻ. നടനും സംവിധായകനുമായിരുന്ന രാജൻ പി ദേവിന്റെ അടുത്ത സുഹൃത്തായിരുന്ന ചന്ദ്രൻ അദ്ദേഹത്തിനൊപ്പം നിരവധി നാടകങ്ങളിൽ അഭിയനയിച്ചിട്ടുണ്ട്. തിരുവനന്തപുരം അതുല്യ നാടക സംഘത്തിന്റെ ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിലെ അഭിനയത്തിന് 2002ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് അർഹനായിട്ടുണ്ട്.
സത്യൻ അന്തിക്കാട്, പി എൻ മേനോൻ എന്നിവരുടെ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, രസതന്ത്രം, മഞ്ചാടിക്കുരു, പഴശ്ശിരാജ, തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. ‘തോടയം’ എന്ന സീരിയലിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
ഗുരുവായൂർ ബന്ധുര, ദൃശ്യകലാഞ്ജലി കൊല്ലം ഐശ്വര്യ, തൃശ്ശൂർ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ നാടക സംഘങ്ങളിലെ അംഗമായിരുന്നു. നാരായണൻ നായർ, കുഞ്ഞി ലക്ഷ്മിയമ്മ എന്നിവരാണ് മാതാപിതാക്കൾ. വിജയലക്ഷമിയാണ് ഭാര്യ. സൗമ്യ വിനീഷ് എന്നിവരാണ് മക്കൾ.