യുഎസ് കോൺഗ്രസിലേക്ക് ഒരു ഇന്ത്യൻ അമേരിക്കൻ കൂടി എത്തുമെന്നു ഏറെക്കുറെ ഉറപ്പായി. ഡെമോക്രാറ്റിക് പാർട്ടിയുടെ കോട്ടയായ ഡെട്രോയിറ്റിൽ നിന്നു ഹൗസിലേക്കു മത്സരിക്കുന്ന ശ്രീ തനേദാർ വിജയം ഉറപ്പിച്ചിട്ടുണ്ട്.
നാല് അംഗങ്ങളുള്ള ‘സമോസ കോക്കസ്’ എന്ന ഹൗസിലെ ഇന്ത്യൻ അമേരിക്കൻ അംഗങ്ങളുടെ എണ്ണം ഇതോടെ അഞ്ചാവും — മറ്റു നാലു പേർ കൂടി വീണ്ടും ജയിച്ചെത്തിയാൽ.
കർണാടകയിലെ ബെൽഗാമിൽ നിന്ന് യുഎസിലെത്തി സ്വന്തം അധ്വാനം കൊണ്ടു കോടീശ്വരനായ ശ്രീ തനേദാർ (67) ആഫ്രിക്കൻ അമേരിക്കൻ പൗരന്മാർ നിറഞ്ഞ ഡിസ്ട്രിക്ടിലാണു മത്സരിക്കുന്നത്. എട്ടു ആഫ്രിക്കൻ അമേരിക്കൻ സ്ഥാനാർത്ഥികളെ പിന്തള്ളിയാണ് അദ്ദേഹം ഡെമോക്രാറ്റിക്ക് പ്രൈമറി ജയിച്ചത്. സമൂഹത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു അദ്ദേഹം നൽകിയ സംഭാവനകൾ ഒരു മുതൽകൂട്ടായി.
തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന ഫൈവ്തർട്ടിഎയ്റ്റ് എന്ന ഗ്രൂപ് അദ്ദേഹത്തിന്റെ വിജയസാധ്യത 99% ആണു കാണുന്നത്. ആഫ്രിക്കൻ അമേരിക്കൻ മാർട്ടൽ ബിവിങ്‌സ് ആണ് റിപ്പബ്ലിക്കൻ എതിരാളി.
മറ്റു നാലു ‘സമോസ’ അംഗങ്ങളും നിഷ്പ്രയാസം ജയിക്കുമെന്നാണ് അവരുടെ പ്രവചനം.
ഷിക്കാഗോയിൽ രാജ കൃഷ്ണമൂർത്തിയുടെ ഡിസ്ട്രിക്ടിൽ പുനഃ സംഘടന വന്നതു കൊണ്ട് അദ്ദേഹത്തിനു തന്നെ ആശങ്ക ഉണ്ടായെങ്കിലും ഇപ്പോൾ പോളിങ്ങിൽ 6% ലീഡുണ്ട്. ഫൈവ്തർട്ടിഎയ്റ്റ് അദ്ദേഹത്തിനു 98% സാധ്യത നൽകുമ്പോൾ ‘പൊളിറ്റിക്കോ’ വിജയസാധ്യത കാണുന്നു.
മറ്റു മൂന്നു ‘സമോസ’ അംഗങ്ങളുടെയും കാര്യം ഉറപ്പാണെന്നും ‘പൊളിറ്റിക്കോ’ പറയുന്നു. കലിഫോണിയയിൽ റോ ഖന്നയ്ക്കു 99% വിജയസാധ്യത അവർ പ്രവചിക്കുന്നു. സംസ്ഥാനത്തു തന്നെ ആമി ബെർളിയുടെ കാര്യത്തിൽ അവർക്കു 98% ഉറപ്പുണ്ട്. വാഷിംഗ്‌ടണിൽ പ്രമീള ജയപാലിന് അവർ 99% നൽകുന്നു.
മിഷിഗണിൽ സാമാജികനായ തനേദാർ 2018ൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഡെമോക്രാറ്റിക് നോമിനേഷനു ശ്രമിച്ചു പരാജയപ്പെട്ടിരുന്നു.
1979 ൽ യുഎസിൽ എത്തിയ അദ്ദേഹം എം ബി ആയും പി എച് ഡിയും എടുത്തിട്ടുണ്ട്. ജോലി ചെയ്തിരുന്ന കെമിർ എന്ന സ്ഥാപനം വാങ്ങാൻ വായ്പയെടുത്തു. $150,000 മൂലധനം ഉണ്ടായിരുന്ന കമ്പനി അദ്ദേഹത്തിനു കീഴിൽ $14 മില്യണിലേക്കു വളർന്നു. പിന്നീട് അദ്ദേഹം വിട്ടത് $26 മില്യണ്.
അവോമീൻ അനലിറ്റിക്കൽ എന്ന കെമിക്കൽ ടെസ്റ്റിംഗ് ലബോറട്ടറി പിന്നീട് സ്ഥാപിച്ചു. 2016 ൽ അതിന്റെ ഭൂരിപക്ഷ ഓഹരികൾ വിറ്റപ്പോൾ തൻ സാമൂഹ്യ-വംശീയ-സാമ്പത്തിക നീതിക്കു വേണ്ടി പോരാടാൻ വിരമിക്കയാണെന്നു അദ്ദേഹം പ്രഖ്യാപിച്ചു.