എറണാകുളം: വര്‍ഷം മുഴുവൻ മാമ്ബഴക്കാലമാണ് എറണാകുളം കലൂര്‍ സ്വദേശി സിയാദിന്.
സ്വന്തം പഴക്കടയില്‍ മാമ്ബഴങ്ങളുടെ മണം. ആറാം ക്ലാസില്‍ പഠനം നിറുത്തി പിതാവിന്റെ പഴക്കടയില്‍ സഹായി ആയതാണ്. ഇപ്പോള്‍ ആന്ധ്ര, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി അഞ്ഞൂറ് ഏക്കറിലാണ് മാന്തോപ്പുകള്‍. പാട്ടക്കൃഷിയാണ്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും സ്വന്തം ഭൂമിയുമുണ്ട്. അതിലും മാവ് തന്നെ. കഠിനപ്രയത്നത്തിന്റെ വിജയം.
അറുപതോളം ഇനങ്ങളിലുള്ള മാങ്ങ. ഇറാനിയൻ വേരുള്ള രാജസ്ഥാനി ദസരി, ഗുദാഫത്ത്, കല്ലുകെട്ടി, മയില്‍പ്പീലി, ഡല്‍ഹി രസഗുള, ലക്ഷ്‌മണ്‍ ഭോഗ്, മല്‍ഗോവ, സിന്ദൂരം തുടങ്ങിയ രുചികരമായ ഇനങ്ങള്‍. ഓരോ മേഖലയിലും ദിവസം ശരാശരി 30 ടണ്‍ മാങ്ങ കിട്ടും. 80 സ്ഥിരം ജോലിക്കാരുള്‍പ്പെടെ 400 പണിക്കാര്‍. ഓരോ മേഖലയിലും മേല്‍നോട്ടത്തിന് മൂപ്പൻമാര്‍.
ഇരുപത് വര്‍ഷം മുമ്ബ് കര്‍ണാടകയിലെ ചാമരാജ നഗറില്‍ ഏക്കറിന് 10,000 രൂപയ്‌ക്ക് ആറേക്കര്‍ സ്ഥലം വാങ്ങിയാണ് തുടക്കം. കൃഷിവകുപ്പിന്റെ സഹായത്തോടെ കൃഷി തുടങ്ങി. കുഴല്‍ക്കിണര്‍, സബ്‌സിഡി വൈദ്യുതി എന്നിവ അനുഗ്രഹമായി.
കൃഷിവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജൈവരീതിയിലാണ് കൃഷി. ബഡ് തൈകള്‍ മൂന്നാം വര്‍ഷം വിളവെടുക്കാം. രാസവളവും കീടനാശിനിയും ഉപയോഗിക്കാത്തതിനാല്‍ സ്വാഭാവിക രുചി കിട്ടും.ഓരോ മേഖലയിലെയും സീസണില്‍ വ്യത്യാസമുണ്ട്. എല്ലാ മാസവും വിളവു കിട്ടും. ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബറില്‍ കുറവാണ്. സിന്ദൂരി, പ്രിയൂര്‍, സേലം തുടങ്ങിയവ എല്ലാമാസവും വിളവെടുക്കാം.
അച്ചാറിനും മറ്റുമായി വലിയതോതില്‍ വാങ്ങുന്നതിനാല്‍ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പച്ചമാങ്ങയ്‌ക്കാണ് വില. മാമ്ബഴം കിലോയ്‌ക്ക് 20 രൂപയ്‌ക്ക് തമിഴ്‌നാട് കൃഷ്ണഗിരിയിലെ ജ്യൂസ് ഫാക്ടറിയാണ് പ്രധാനമായും വാങ്ങുന്നത്. ബാക്കി കിലോയ്‌ക്ക് 45-50 രൂപ വച്ച് മുംബയ്, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കു കയറ്റി അയയ്‌ക്കുന്നു.
ജ്യൂസ്, പള്‍പ്പ്, ചാറ് ഉണക്കിയെടുക്കുന്ന മാമ്ബഴത്തിര തുടങ്ങിയവ നിര്‍മ്മിക്കുന്ന ചെറുകിട യൂണിറ്റുകളും ഇടപാടുകാരായതിനാല്‍ മാങ്ങയ്‌ക്ക് വിപണി ഉറപ്പാണ്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ ആണ് ദക്ഷിണേന്ത്യയില്‍ വിളവെടുപ്പു കാലം. ഏപ്രില്‍, മേയില്‍ ഉത്തരേന്ത്യയില്‍ വിളവെടുപ്പ് തുടങ്ങുന്നതോടെ വിലകുറയും.