സ്വതന്ത്രമായി മേയാൻ വേണ്ടുവോളം സ്ഥലം. വെയിലും മഴയും ഏല്‍ക്കാതിരിക്കാൻ മേല്‍ക്കൂര. ഫാമിലെ പശുക്കളുടെ ‘സ്വാതന്ത്ര്യം’ സംരക്ഷിക്കാൻ 50 കൊല്ലം മുമ്ബ് ബ്രിട്ടണില്‍ ഉരുത്തിരിഞ്ഞ ‘ഫ്രീഡം സ്റ്റാള്‍’ പദ്ധതിയുമായി വെറ്ററിനറി സര്‍വകലാശാല.
തിരുവാഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലാണ് ഡോ.എ.പ്രസാദിന്റെ നേതൃത്വത്തില്‍ 10 വെച്ചൂര്‍ പശുക്കള്‍ക്ക് 30 മീറ്റര്‍ നീളത്തിലും പത്ത് മീറ്റര്‍ വീതിയിലും സ്ഥലം ഒരുക്കിയത്.
വേലി കെട്ടിത്തിരിച്ച സ്ഥലത്ത് ഇവയ്ക്ക് മേയാം. മേല്‍ക്കൂരയുണ്ടെങ്കിലും കെട്ടിയിട്ടില്ല. തറയില്‍ കയര്‍ കൊണ്ടുള്ള ഭൂവസ്ത്രം. അഞ്ച് മാസം മുമ്ബാണ് പരീക്ഷണം തുടങ്ങിയത്. കെട്ടിയിട്ടവയേക്കാള്‍ ഇവയ്ക്ക് ഇണക്കമുണ്ട്. ഫാമിലെക്കാള്‍ വ്യത്യസ്തമായി ആരോഗ്യത്തിലും പെരുമാറ്റത്തിലുമുള്ള അന്തരം ക്രോഡീകരിച്ച് ക്ഷീര കര്‍ഷകരെ ബോധവത്കരിക്കും.
പശുക്കുട്ടികള്‍ക്കും കിടാരികള്‍ക്കും ഗോശാലകള്‍ക്കും ഈ മാതൃക കൂടുതല്‍ പ്രയോജനപ്പെടും. 1964ല്‍ ബ്രിട്ടീഷ് എഴുത്തുകാരി റൂത്ത് ഹാരിസണ്‍ ‘അനിമല്‍ മെഷിൻ’ എന്ന ഗ്രന്ഥത്തില്‍ പശുക്കളെ ഉത്പാദന യന്ത്രങ്ങളെപ്പോലെ കണക്കാക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് 1965ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ.റോജര്‍ ബ്രാംബല്‍ കമ്മിറ്റിയാണ് ഇവയ്ക്ക് നല്‍കേണ്ട അഞ്ച് സ്വാതന്ത്ര്യങ്ങളുള്‍പ്പെടുന്ന റിപ്പോര്‍ട്ട് നല്‍കിയത്.