ന്യൂഡല്‍ഹി: കനത്ത നാശം വിതച്ചുകൊണ്ട് ഉത്തരേന്ത്യയില്‍ മഴ തുടരുകയാണ്. അതിനിടെ ഹിമാചല്‍ പ്രദേശില്‍ രണ്ട് മലയാളികള്‍ ഒറ്റപ്പെട്ടു.
വര്‍ക്കല സ്വദേശി യാക്കൂബ് കൊല്ലം സ്വദേശി സെയ്ദലി എന്നിവരാണ് മണാലിക്ക് സമീപം തോഷില്‍ കുടുങ്ങിയത്.
ട്രക്കിങ്ങിനായാണ് ഇരുവരും ഹിമാചല്‍ പ്രദേശില്‍ പോയത്. ഇന്നലെ രാവിലെ മുതല്‍ ഇവരെ ഫോണിലും ബന്ധപ്പെടാനായിട്ടില്ല. ഇവരെ കണ്ടെത്താൻ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി യുവാക്കളുടെ ബന്ധുക്കള്‍ രംഗത്തെത്തി.
മണാലിയില്‍ കുടുങ്ങിയ 27 മലയാളി ഡോക്ടര്‍മാര്‍ സുരക്ഷിതരെന്ന് കെവി തോമസ്. എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മണാലിയില്‍ കുടുങ്ങിയത്. ഇവരുമായി സംസ്ഥാന സര്‍ക്കാര്‍ ആശയവിനിമയം നടത്തിയെന്ന് കെവി തോമസ് വ്യക്തമാക്കി. 18 ഡോക്ടര്‍മാര്‍ മണാലിയും ബാക്കിയുള്ളവര്‍ കോക്സറിലുമാണ് ഉള്ളത്. ഇന്നലെ ഉച്ച മുതല്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയില്‍ ഉത്തേരന്ത്യയില്‍ 24 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. പല നഗരങ്ങളിലും വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. ഹിമാചല്‍ പ്രദേശിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായത്. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ജനജീവിതത്തെ സാരമായി ബാധിച്ചു. വാഹനങ്ങളും കടകളും ഒലിച്ചുപോയി. കുത്തിയൊലിച്ചുവന്ന പ്രളയ ജലത്തില്‍ വീട് ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.രവി, ബിയാസ്, സത്‌ലജ്, ചെനാബ് നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.