ബംഗുളൂരു: കര്‍ണാടകയില്‍ വ്യാപകമായി പെയ്യുന്ന മഴയില്‍ നാല് പേര്‍ മരിച്ചു. ഉഡുപ്പിയിലും വിജയപുരയിലുമാണ് സംഭവം.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ വീടുകള്‍ക്ക് വൻ നാശനഷ്ടം ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. റോഡുകള്‍ വെള്ളത്തിലായതോടെ നിരവധി ഇടങ്ങളില്‍ വാഹന ഗതാഗതം തടസപ്പെട്ടു. കര്‍ണാടക റവന്യൂ മന്ത്രി നല്‍കിയ വിവരമനുസരിച്ച് ജൂണ്‍ ഒന്നിനും ജൂലൈ 24 നും ഇടയില്‍ 27 പേര്‍ മരിച്ചു. ഇതില്‍ ഭൂരഭാഗമാളുകളും മരിച്ചത് ഇടിമിന്നലേറ്റാണ്.
കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉഡുപ്പി ജില്ലയില്‍ മഴക്കെടുതിയില്‍ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച, ഹെബ്രി താലൂക്കിലെ ഷെഡിമനെ ഗ്രാമത്തില്‍ 12 വയസുള്ള പെണ്‍കുട്ടി വീടിന് സമീപമുള്ള നദിയില്‍ വീണ് മരിച്ചു.