മുംബൈ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധി, ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ് എന്നിവരെ പൊലീസ് വീട്ടുതടങ്കലിലാക്കിയതായി പരാതി.
ഇന്ന് മുംബൈയില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുന്നതിനാണ് ഇരുവരേയും പൊലീസ് തടങ്കലിലാക്കിയത് എന്ന് പരിപാടിയുടെ സംഘാടകര്‍ ആരോപിച്ചു.
തുഷാര്‍ ഗാന്ധിയെ തടഞ്ഞുവെച്ച് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ടീസ്റ്റ സെതല്‍വാദിനോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടുവെന്നും സംഘാടകര്‍ പ്രസ്താവനയില്‍ പറഞ്ഞു. 99 വയസ്സുള്ള സ്വാതന്ത്ര്യ സമര സേനാനി ഡോ ജിജി പരീഖിനെയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ശാന്തി മാര്‍ച്ചിന് മുന്‍പാണ് സംഭവം.
വെറുപ്പ് ഇന്ത്യ വിടൂ, നമുക്ക് സ്നേഹത്തോടെ ഹൃദയങ്ങളാല്‍ ചേരാം എന്ന മുദ്രാവാക്യമുയര്‍ത്തി ഗിര്‍ഗാവ് ചൗപ്പട്ടിയില്‍ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനിലേക്കായിരുന്നു മാര്‍ച്ച്. ക്വിറ്റ് ഇന്ത്യാ ദിനം ആഘോഷിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ തന്നെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് തുഷാര്‍ പറഞ്ഞു. തന്റെ മുത്തശ്ശനേയും 1942 ഈ ദിവസം ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാര്‍ച്ചില്‍ പങ്കെടുക്കുന്നത് തടയാന്‍ തന്റെ വീടിന് പുറത്ത് 20-ഓളം പൊലീസുകാരുടെ സംഘത്തെ നിയോഗിച്ചിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ പൊലീസ് രാജാണ് നടക്കുന്നത് എന്നും 20 പേരടങ്ങുന്ന പൊലീസ് സംഘം ജുഹുവിലെ തന്റെ വീടിന് പുറത്തെത്തി തന്നെ തടഞ്ഞിരിക്കുകയാണെന്നും ടീസ്റ്റ സെതല്‍വാദും പറഞ്ഞു.
അതേസമയം ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് എല്ലാ വര്‍ഷവും മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഡിബി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ 50-ഓളം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പരിപാടി കഴിഞ്ഞതിന് ശേഷം മാത്രമേ വിട്ടയക്കുകയുള്ളൂവെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ തങ്ങളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും സംഘാടകര്‍ അറിയിച്ചു.
നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര ദിനത്തിലെ ഈ അഭൂതപൂര്‍വമായ അടിച്ചമര്‍ത്തല്‍ ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്ക് മേലുള്ള ഈ ആക്രമണത്തെ ചെറുക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത് എന്നും സംഘാടകര്‍ വ്യക്തമാക്കി.
ജിതിൻ ടി.പി