തിരുവനന്തപുരം: കുടുംബശ്രീയുടെ 1,087 ഓണച്ചന്തകളിലായി 23.09 കോടി രൂപയുടെ വില്‍പന. കഴിഞ്ഞ വര്‍ഷം 19 കോടിയായിരുന്നു.
എല്ലാ സിഡിഎസ് തലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും കുടുംബശ്രീ ഓണം വിപണന മേളകളൊരുക്കിയിരുന്നു. 3.25 കോടി രൂപയുടെ വില്‍പന നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ മേളകള്‍ നടത്തിയത് മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ്. വിലക്കയറ്റം തടയാൻ സഹായിച്ച സര്‍ക്കാരിന്‍റെ വിപണി ഇടപെടലില്‍, കുടുംബശ്രീ ശ്രദ്ധേയമായ പങ്ക് വഹിച്ചതായി മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
കുടുംബശ്രീയുടെ 20,990 സ്വയം സഹായ സംഘങ്ങളുടെയും 28,401 ചെറുകിട സംരംഭങ്ങളുടെയും ഉത്പന്നങ്ങള്‍ മേളയില്‍ വില്‍പന നടത്തി. കുടുംബശ്രീ കൃഷി നടത്തി ഉത്പാദിപ്പിച്ച പൂക്കളുടെ വില്‍പന ഇക്കുറി ഓണം മേളകളിലെ പ്രധാന ആകര്‍ഷണമായിരുന്നു.
അടുത്ത ഓണത്തിന് കൂടുതല്‍ വിപുലമായ പൂക്കൃഷി സംസ്ഥാനമെങ്ങും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 1819 വനിതാ കര്‍ഷക സംഘങ്ങള്‍ 780 ഏക്കറിലാണ് ഇക്കുറി പൂക്കൃഷി നടത്തിയത്.