ഹാങ്‌ചൗ: കോവിഡ് മഹാമാരി തീര്‍ത്ത അനിശ്‌ചിതത്വം പഴങ്കഥയാക്കി ഏഷ്യന്‍ കായികസാമ്രാജ്യത്തെ വിസ്‌മയിപ്പിച്ച് ചൈന.
കഴിഞ്ഞവര്‍ഷം നിശ്‌ചയിച്ചിരുന്ന ഏഷ്യന്‍ മാമാങ്കത്തിന് ഇന്നലെ ഹാങ്‌ചൗവില്‍ തിരിതെളിഞ്ഞപ്പോള്‍ വെളിവായത് ചൈനയുടെ നിശ്‌ചയദാര്‍ഢ്യം കൂടിയായിരുന്നു. അല്‍പ്പം വൈകിയായായാലും ഒരു ഒന്നൊന്നര വരവായിരുന്നു അത്!
പ്രധാനവേദിയായ ‘ബിഗ് ലോട്ടസ്’ എന്നറിയപ്പെടുന്ന ഹാങ്‌ഷൗ ഒളിമ്ബിക് സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌റ്റേഡിയത്തിലായിരുന്നു ഉദ്‌ഘാടനച്ചടങ്ങുകള്‍. സാങ്കേതികതയിലൂടെ എന്നും ലോകത്തെ വിസ്‌മയിപ്പിച്ചിട്ടുള്ള ചൈന ഇത്തവണ നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തിലായിരുന്നു ഏഷ്യയിലെ ഇതര രാജ്യങ്ങളെ അമ്ബരപ്പിച്ചത്. വിര്‍ച്വല്‍-ഫിസിക്കല്‍ രീതി അവലംബിച്ചുള്ള ഗെയിംസ് ദീപം തെളിക്കല്‍തന്നെ അതിന്റെ ഉത്തമോദാഹരണമായി. പ്രധാനവേദിക്കരികിലൂടെ ഒഴുകുന്ന ക്വിയാന്‍താങ് നദിയിലെ ഓളങ്ങളുടെ തീമിലാണ് പരിപാടികള്‍ കൊഴുത്തത്. െൈചനീസ് സംഗീതവും നൃത്തവും കലാ-കായിക-സാംസ്‌കാരിക പ്രകടനങ്ങളും നിറഞ്ഞ കൈയടികളോടെ കാണികള്‍ ആസ്വദിച്ചു. ഉദ്‌ഘാടകനായ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിനും രാജ്യാന്തര ഒളിമ്ബിക് കമ്മിറ്റി തലവന്‍ തോമസ് ബാഷ്, വിവിധ രാഷ്‌ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
മാര്‍ച്ച് പാസ്‌റ്റില്‍ എട്ടാമതായാണ് ഇന്ത്യയെത്തിയത്. നൂറോളം കായികതാരങ്ങളാണ് ഇന്ത്യന്‍ നിരയില്‍ അണിനിരന്നത്. പുരുഷന്മാര്‍ കുര്‍ത്തയും ജാക്കറ്റും വനിതകള്‍ ഹൈ നെക്‌ഡ് ബ്ലൗസും കാക്കി സാരിയുമണിഞ്ഞാണെത്തിയത്. കാര്‍ബണ്‍ രഹിത-ഹരിത ഗെയിംസിന്റെ ഭാഗമായി ഒരുക്കിയ ഡിജിറ്റല്‍ വെടിക്കെട്ടും കാണികള്‍ക്കും ലോകത്തിനും പുത്തന്‍കാഴ്‌ചയായി.
നാല്‍പ്പതോളം ഇനങ്ങളിലായി 45 രാജ്യങ്ങളില്‍നിന്നുള്ള പന്തീരായിരത്തോളം കായികതാരങ്ങള്‍ ഇനി മെഡല്‍വേട്ടയ്‌ക്കിറങ്ങും. ഇനിയുള്ള ദിനരാത്രങ്ങള്‍ കായികപ്രേമികള്‍ക്ക് സമ്മാനിക്കുന്നത് അതിരുകളില്ലാത്ത ആവേശമാകുമെന്നുറപ്പ്.