ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എ.എ.പി നേതാവ് സഞ്ജയ് സിങ്ങിനെ ഇ.ഡി ചോദ്യം ചെയ്തു. മദ്യനയത്തിന്റെ മുഖ്യസൂത്രധാരൻ രാജ്യസഭ എം.പിയായ സഞ്ജയ് സിങ് ആണെന്നാണ് ഇ.ഡിയുടെ വാദം.
ഇദ്ദേഹത്തെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി.
ബിസിനസുകാരൻ സഞ്ജയ് സിങ്ങിന് രണ്ടുകോടി രൂപ കൈമാറിയെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്. ബിസിനസുകാരൻ ദിനേഷ് അറോറയടക്കം കേസിലെ നിരവധി പ്രതികളുമായി സഞ്ജയ് സിങ്ങിന് അടുത്ത ബന്ധമുണ്ടെന്നും ഇ.ഡി ആരോപിച്ചു. മദ്യനയത്തിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ആനുകൂല്യം പറ്റുന്നത് തുടര്‍ന്നുകൊണ്ടുപോകാനുള്ള ക്രിമിനല്‍ ഗൂഢാലോചനയാണ് സഞ്ജയ് സിങ് നടത്തിയതെന്ന് അന്വേഷണ ഏജൻസി കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തതായും അറോറയുടെ ജീവനക്കാരനായ സര്‍വേഷ് ആണ് പണം കൈമാറിയതെന്നും കുറ്റം തെളിയിക്കാനുള്ള ലിങ്കുകളാണ് ഇതെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു. പ്രത്യേക ജഡ്ജി എം.കെ. നാഗ്പാല്‍ ആണ് സഞ്ജയ് സിങ്ങിനെ ഒക്ടോബര്‍ 10 വരെ കസ്റ്റഡിയില്‍ വിട്ടത്.