കുണ്ടറ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും അറസ്റ്റ് ചെയ്തു.
വോട്ടെടുപ്പ് ദിവസം മാമ്ബുഴ ഗവ. എല്‍.പി സ്‌കൂളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കുണ്ടറ സ്റ്റേഷനിലെ സി.പി.ഒ ബിനിലിനെ അക്രമിച്ച കേസില്‍ കൊറ്റങ്കര പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം കുണ്ടറ ഏരിയ കമ്മിറ്റിയംഗവുമായ മാമ്ബുഴ മുകളുവിള വീട്ടില്‍ സുരേഷ്ബാബു(54), സി.പി.എം ബ്രാഞ്ച് സെക്രട്ടറി പെരുമ്ബുഴ തൃക്കോയിക്കല്‍ വിജയാലയത്തില്‍ ജയകുമാര്‍ (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വൈകീട്ട് ആറിന് ശേഷവും വോട്ടിങ് പുരോഗമിക്കുന്നതിനിടെ പെരുമാറ്റചട്ടം ലംഘിച്ച് സ്കൂളില്‍ അതിക്രമിച്ച് കയറിയ പ്രതികളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ സുരേഷ്ബാബു ആയുധം ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തിടിച്ച് പരിക്കേല്‍പിച്ചതായാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.