ഇടുക്കി: ആറ് സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയാതെ തുടരുന്നു. 138.85 അടിയാണ് നിലവിലെ ജലനിരപ്പ്. ഇന്നലെ ഉച്ചയോടെ ജലനിരപ്പ് 138.95 അടിയിൽ എത്തിയിരുന്നു. തുടർന്നാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തി വെള്ളമൊഴുക്കിയെങ്കിലും ജലനിരപ്പിൽ നേരിയ കുറവ് മാത്രമാണ് ഉണ്ടായത്.
റൂൾ കർവ് പ്രകാരം ഇന്ന് രാത്രി വരെ അണക്കെട്ടിൽ അനുവദിനീയമായ ജലനിരപ്പ് 138 അടിയാണ്. എന്നാൽ ഷട്ടറുകൾ ഉയർത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും അനുവദിനീയമായ അളവിൽ നിജപ്പെടുത്താൻ തമിഴ്‌നാടിന് കഴിഞ്ഞിട്ടില്ല. സെക്കൻഡിൽ 2974 ഘനയടി വെള്ളമാണ് സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. 2340 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്.
സ്‌പിൽവേ ഷട്ടറുകൾ ഇന്നലെ വൈകുന്നേരം മൂന്നെണ്ണം കൂടി ഉയർത്തിയതോടെ പെരിയാറിൽ ജലനിരപ്പ് മൂന്ന് അടി കൂടി ഉയർന്നിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിനും പി.പ്രസാദും ഇന്ന് അണക്കെട്ട് സന്ദർശിക്കും.
മുല്ലപ്പെരിയറിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് റോഷി അഗസ്റ്റിൻ ഇന്നലെ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ തമിഴ്‌നാട് കൂടുതൽ ജലം കൊണ്ടുപോയാൽ മാത്രമേ ജലനിരപ്പ് കുറയുകയുള്ളു എന്നും അതിനു ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.