ഐസ്വാള്‍: നവംബര്‍ ഏഴിന് നടക്കുന്ന മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസം മിസോറാമില്‍ പ്രചാരണം നടത്തും.
തിങ്കളാഴ്ച മുതല്‍ അദ്ദേഹം സംസ്ഥാനത്തുണ്ടാകുമെന്നും ആദ്യ ദിവസം ചന്ദ്‌മാരി ജംഗ്‌ഷൻ മുതല്‍ ഐസ്‌വാളിലെ ട്രഷറി ഭവൻ വരെ ജനങ്ങളുമായി ആശയവിനിമയം നടത്തുമെന്നും എ.ഐ.സി.സി മീഡിയ കോര്‍ഡിനേറ്ററും മിസോറമിന്റെ ചുമതലക്കാരനുമായ മാത്യു ആന്റണി പറഞ്ഞു.
സംഘടനാപരവും പ്രചാരണവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. 40 നിയമസഭാ സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ട്.
നിലവില്‍ മിസോറാമില്‍ കോണ്‍ഗ്രസിന് അഞ്ചു നിയമസഭാംഗങ്ങളാണുള്ളത്. പ്രാദേശിക പാര്‍ട്ടികളായ പീപ്പിള്‍സ് കോണ്‍ഫറൻസ് (പി.സി), സോറം നാഷനലിസ്റ്റ് പാര്‍ട്ടി (സെഡ്.എൻ.പി) എന്നിവരുമായി കോണ്‍ഗ്രസ് അടുത്തിടെ ‘മിസോറാം സെക്കുലര്‍ അലയൻസ്’ (എം.എസ്.എ) എന്ന പേരില്‍ സഖ്യം രൂപീകരിച്ചിരുന്നു. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനാണ് സഖ്യം രൂപീകരിച്ചത്. 2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതുമുതല്‍ ന്യൂനപക്ഷ സമുദായങ്ങളെ, പ്രത്യേകിച്ച് ആദിവാസികളെ തകര്‍ക്കാനും ഹിന്ദു രാജ്യം സ്ഥാപിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്നും ക്രിസ്ത്യാനികള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയെന്നും മിസോറാം സെക്കുലര്‍ അലയൻസ് ആരോപിച്ചിരുന്നു.