ഇടുക്കി: സ്‌കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായതായി (Missing Case) പരാതി. ഇടുക്കി (Idukki) തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശികളായ 14 വയസുകാരായ ആദിദേവ്, പ്രണവ് എന്നിവരെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. മാതാപിതാക്കളെയും അധ്യാപകരെയും ഭയന്നാണ് നാടുവിടുന്നതെന്നുള്ള വിദ്യാർഥികളുടെ വാട്‌സ്‌ആപ് (Whatsapp) സന്ദേശവും പുറത്ത് വന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സ്‌കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ ആനയെ കാണാന്‍ പോയതായും തിരിച്ച് സ്‌കൂളിലെത്തിയാല്‍ വൈകിയതിന് അധ്യാപകരും മാതാപിതാക്കളും വഴക്കു പറയുമെന്ന് ഭയപ്പെടുകയും ചെയ്തതായി വാട്‌സ്‌ആപ് സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ കരിമണ്ണൂര്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ആലപ്പുഴ: പാത്രം കഴുകുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി പുഴയിൽ വീണ് അധ്യാപിക മരിച്ചു. തലവടിയിൽ ചെത്തിപ്പുരയ്ക്കല്‍ കൊടുംതറയില്‍ കെ എ സുനു(53)ആണ് മരിച്ചത്. ചെത്തിപ്പുരയ്ക്കല്‍ ഗവ. എല്‍പി സ്‌കൂളിലെ അധ്യാപികയാണ് സുനു. വീടിന് പിൻവശത്തെ കടവിൽ നിന്ന് പാത്രം കഴുകുന്നതിനിടെയാണ് സുനു അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. മൃതദേഹം നാലു കിലോമീറ്ററോളം ഒഴുകി ചങ്ങങ്കരി വരെ എത്തി. ബോട്ടിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കരയ്ക്കടുപ്പിക്കുകയായിരുന്നു.
തുടർന്ന് ഇൻക്വസ്റ്റ് തയ്യാറാക്കി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
പത്തനംതിട്ട: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിനിടെ ഓട്ടോയുടെ ചില്ല് കണ്ണിൽ തറഞ്ഞുകയറി ആറു വയസുകാരന് ഗുരുതര പരിക്ക്. തിരുവല്ല മഴുവങ്ങാടിന് സമീപം എംസി റോഡിലാണ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. അപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് തിരുവല്ല എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസിന് സമീപം അപകടം ഉണ്ടായത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന തിരുമൂലപുരം മാടപ്പുറത്ത് വീട്ടില്‍ രാജു ( 68 ), ഭാര്യ ഗോമതി (63), ചെറുമക്കളായ അനീറ്റ (10), ആരതി (11), അതുല്‍ (8), അലന്‍ (6), ബൈക്ക് യാത്രികനായിരുന്ന കുരമ്ബാല തെങ്ങും പുറത്ത് വീട്ടില്‍ അനൂപ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ അലന്‍റെ കണ്ണിലാണ് ഓട്ടോറിക്ഷയുടെ മുൻവശത്തെ ചില്ല് തറഞ്ഞുകയറി പരിക്കേറ്റത്. രാജുവിനും അതുലിനും ഇരു കാലുകള്‍ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് നിസാര പരിക്കാണ് സംഭവിച്ചത്. ഏഴു പേരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.