മാഡ്രിഡ്: യൂറോപ്യൻ ചാമ്ബ്യൻസ് ലീഗില്‍ മുൻചാമ്ബ്യൻമാരായ റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും നോക്കൗട്ട് ഉറപ്പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം തോല്‍വി വഴങ്ങി പ്രതിസന്ധിയിലായി.
ഗ്രൂപ്പ് സിയില്‍ കഴിഞ്ഞ ദിവസം പോര്‍ച്ചുഗീസ് ക്ലബ് ബ്രാഗയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ബ്രഹിം ഡിയാസ്, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗൊ എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്. 4-ാം മിനിട്ടില്‍ ബ്രാഗയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ആൻഡ്രിൻ ലുനിൻ റയല്‍ മാഡ്രിഡിന്റെ രക്ഷകനായി. ഒന്നാം നമ്ബര്‍ ഗോളി കെപ്പയ്ക്ക് പരിക്കേറ്റതിനാല്‍ റയലിന്റെ വലകാക്കാൻ അവസരം കിട്ടിയ ലുനിൻ ബ്രാഗയുടെ ഡിജാലോയെടുത്ത പെനാല്‍റ്റികിക്ക് തട്ടിയകറ്രുകയായിരുന്നു.
കളിച്ച 4 മത്സരങ്ങളും ജയിച്ച റയലിന് 12 പോയിന്റാണിപ്പോഴുള്ളത്. രണ്ടാം സ്ഥാനത്തുള്ള നാപ്പൊളിക്ക് 7 പോയിന്റാണുള്ളത്.
ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് 2-1ന് ഗലത്സരെയെ കീഴടക്കി തുടര്‍ച്ചയായ നാലാം ജയവുമായി അവസാന പതിനാറില്‍ എത്തി. ഹാരി കേനാണ് ബയേണിന്റെ രണ്ട് ഗോളുകളും നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 4-3ന് കോപ്പൻഹേഗൻ അട്ടിമറിച്ചു. 42-ാം മാനിട്ടില്‍ റാഷ്ഫോര്‍ഡ് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയത് യുണൈറ്റഡിന് തിരിച്ചടിയായി. യുണൈറ്റഡ് അവസാന സ്ഥാനത്താണ്.