ദുബായി: ഐസിസി വിലക്കിയതിന് പിന്നാലെ അണ്ടര്‍ 19 ലോകകപ്പ് വേദി കൂടി ശ്രീലങ്കയ്ക്ക് നഷ്ടമായി. ലങ്കയ്ക്ക് പകരം ദക്ഷിണാഫ്രിക്ക കുട്ടി ലോകകപ്പിന് ആതിഥേയത്വം വഹിക്കും.
കായിക മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ മൂലമാണ് ശ്രീലങ്കൻ ബോര്‍ഡിന് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെയാണ് ജനുവരി 14ന് തുടങ്ങി ഫെബ്രുവരി 15 വരെ നീളുന്ന കുട്ടി ലോകകപ്പ് ലങ്കയ്ക്ക് നഷ്ടമായത്.
ഏകദിന ലോകകപ്പിലെ ടീമിന്‍റെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ലങ്കൻ സര്‍ക്കാര്‍ ബോര്‍ഡ് പിരിച്ചുവിട്ടത്. മുൻ നായകൻ അര്‍ജുന രണതുംഗ നേതൃത്വം നല്‍കുന്ന സമിതിയെ ബോര്‍ഡിന്‍റെ ചുമതലകള്‍ സര്‍ക്കാര്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഐസിസി മാനദണ്ഡങ്ങള്‍ പ്രകാരം ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായി നില്‍ക്കേണ്ട സമിതിയാണ്.
പുതിയ പ്രഖ്യാപനത്തോടെ അണ്ടര്‍ 19 ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ചു കഴിഞ്ഞു. ലോകകപ്പ് ആതിഥേയത്വത്തിനായി ഒമാനും താത്പര്യം അറിയിച്ചിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറവുമൂലം ഐസിസി വേദിയായി ദക്ഷിണാഫ്രിക്കയെ തെരഞ്ഞെടുക്കുകയായിരുന്നു.