ബെംഗളൂരു: ബലാത്സംഗക്കേസില്‍ പ്രതിയായശേഷം രാജ്യം വിട്ടയാളെ വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് നടത്തിയ അന്വേഷണത്തിലൂടെ തിരിച്ചെത്തിച്ച് സി.ബി.ഐ.
ബെംഗളൂരു മഹാദേവപുര പോലീസ് 2020-ല്‍ രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതി കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി മിഥുൻ വി.വി. ചന്ദ്രനെയാണ് യു.എ.ഇ.യില്‍നിന്ന് തിരിച്ചെത്തിച്ചത്.
രാജ്യം വിട്ടതിനെത്തുടര്‍ന്ന് ഇയാളെ പിടികൂടാനായി കര്‍ണാടക പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ യു.എ.ഇ.യിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.
അബുദാബിയിലെ ഇന്റര്‍പോള്‍, അബുദാബിയിലെ ഇന്ത്യൻ എംബസി, വിദേശകാര്യമന്ത്രാലയം, കര്‍ണാടക പോലീസ് എന്നിവയെ സി.ബി.ഐ.യുടെ ഗ്ലോബല്‍ ഓപ്പറേഷൻ സെന്റര്‍ ഏകോപിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയതെന്ന് സി.ബി.ഐ. അറിയിച്ചു.
കര്‍ണാടക പോലീസ് സംഘമാണ് ഇയാളെ യു.എ.ഇ. യില്‍നിന്ന് അറസ്റ്റ് ചെയ്ത് തിരിച്ചെത്തിച്ചത്. ഇതേരീതിയില്‍ വിവിധരാജ്യങ്ങളിലേക്ക് രക്ഷപ്പെട്ട 26 പ്രതികളെക്കൂടി തിരിച്ചെത്തിച്ചതായും പോലീസ് അറിയിച്ചു.