ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം.
മണിപ്പുരിനെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് പ്രധാനമന്ത്രിയോട് വിരുന്നില്‍ പങ്കെടുക്കുന്നവര്‍ ചോദിക്കണമെന്നും വിരുന്നിനുശേഷം ബിഷപ്പുമാര്‍ വിചാരധാര വായിക്കണമെന്നും ബിനോയ് വിശ്വം എക്സില്‍ കുറിച്ചു. എന്നാല്‍ പിന്നിലെ മറഞ്ഞിരിക്കുന്ന രാഷ്ട്രീയ അജണ്ട തിരിച്ചറിയാൻ ഇത് അവരെ സഹായിച്ചേക്കാമെന്നും കുറിപ്പില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ മതമേലധ്യക്ഷരും ക്രൈസ്തവ സഭയിലെ പ്രമുഖരും സാമൂഹ്യ സാംസ്‌കാരിക പ്രമുഖരും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തിയത്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താൻ ബിജെപി സ്നേഹ യാത്ര സംഘടിപ്പിക്കുന്നതിനിടെയാണ് വിരുന്ന് സംഘടിപ്പിച്ചത്. ക്രൈസ്തവ സമൂഹം രാജ്യത്തിന് നല്‍കുന്ന സംഭവനകള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ തുടര്‍ന്നുള്ള വികസനങ്ങള്‍ക്ക് ക്രിസ്ത്യൻ സഭകളുടെ പിന്തുണയും തേടി.