കൊല്ലം ജില്ലയുടെ നാടക പാരമ്ബര്യം ഉള്‍ക്കൊണ്ട് ഒഴുകിയെത്തിയ നിറഞ്ഞ സദസ്സിന്‍റെ മനസ്സ് നിറച്ച് ഒന്നിനൊന്ന് മികച്ച അവതരണങ്ങള്‍.
കലോത്സവത്തിന്‍റെ രണ്ടാം ദിനത്തില്‍ ഹയര്‍സെക്കൻഡറി വിഭാഗം നാടകങ്ങളാണ് സദസ്സിന്‍റെ മനം കവര്‍ന്നതെങ്കില്‍ ഞായറാഴ്ച ഹൈസ്കൂള്‍ കുട്ടികളാണ് അഭിനയ മികവിനാല്‍ മികച്ചുനിന്നത്. സാമൂഹിക വിമര്‍ശനത്തിന്റെ കൂരമ്ബുകളെയ്യുകയായിരുന്നു ഓരോ നാടകങ്ങളും. ഗിരീഷ് പി.സി. പാലം സംവിധാനം ചെയ്ത് കല്‍പറ്റ എൻ.എസ്.എസ് ഹൈസ്കൂള്‍ അരങ്ങിലെത്തിച്ച ‘കൃഷ്ണഗാഥ’ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് നോക്കി കുട്ടികളുടെ ഭാവി വിലയിരുത്തരുതെന്നും, എന്തു കഴിക്കണം, എന്തു പഠിക്കണം, എന്ത് ഉടുക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ അവരവര്‍ തീരുമാനിക്കട്ടെയെന്നും ചൂണ്ടിക്കാട്ടുന്നു.
അധികാര കേന്ദ്രത്തിനും ഫാഷിസത്തിനും വര്‍ണവെറിക്കും സ്ത്രീവിരുദ്ധതക്കുമെതിരായ പരിഹാസശരങ്ങളേറെയുള്ളതാണ് കോഴിക്കോട് തിരുവങ്ങൂര്‍ എച്ച്.എസിന്റെ ‘ഓസ്കാര്‍ പുരുഷു’ നാടകം. ശിവദാസ് പൊയില്‍കാവ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകം ആണധികാരത്തെയും ചോദ്യം ചെയ്യുന്നു. കൊടുമണ്‍ ഗോപാലകൃഷ്ണൻ സംവിധാനം നിര്‍വഹിച്ച് ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് ജി.എച്ച്.എസ് അരങ്ങിലെത്തിച്ച ‘ഇരകള്‍’ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയാണ് പടവാളുയര്‍ത്തുന്നത്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ക്കിടയില്‍ വേലിക്കെട്ടുകള്‍ തീര്‍ക്കുന്നതിനെ ചോദ്യം ചെയ്ത് മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശമാണ് ജിനോ ജോസഫ് സംവിധാനം ചെയ്ത് മേമുണ്ട എച്ച്.എസ് അരങ്ങിലെത്തിച്ച ‘ഷിറ്റ്’ ന്റെ പ്രമേയം. നടന്മാരായ മുകേഷ് എം.എൻ.എ, വിനോദ് കോവൂര്‍ അടക്കമുള്ള പ്രമുഖര്‍ നാടകം കാണാൻ എത്തിയിരുന്നു. വൈകീട്ട് 4.15ഓടെ പെയ്ത കനത്തമഴ പോലും കൊല്ലത്തിന്‍റെ നാടകാവേശത്തെ തണുപ്പിച്ചില്ല. രാത്രിയേറെ നീണ്ട മത്സരം കാണാൻ സോപാനം ഹാളില്‍ സദസ്സ് നിറഞ്ഞിരുന്നു.