തൃക്കരിപ്പൂർ: ദാമൻ ദിയു ദ്വീപില്‍ നടന്ന ദേശീയ ബീച്ച് ഗെയിംസില്‍ ലക്ഷദ്വീപ് ഫുട്ബാളില്‍ ചാമ്ബ്യൻപട്ടം നേടിയത് തൃക്കരിപ്പൂർ സ്വദേശി എം.
അഹമദ് റാഷിദിന്റെ പരിശീലനത്തില്‍. നടാടെയാണ് ലക്ഷദ്വീപ് ഒരു ദേശീയ ചാമ്ബ്യൻഷിപ്പില്‍ കിരീടം ചൂടുന്നത്. ടീമിനെ പരിശീലിപ്പിച്ച അഹമ്മദ് റാഷിദിനും അഭിമാന മുഹൂർത്തമാണ് ദ്വീപിന്റെ കിരീടനേട്ടം. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ദ്വീപിലെ എല്ലാ സ്കൂളുകളിലും വിജയ ദിനമാചരിച്ചിരുന്നു. ഈ സുവർണ നേട്ടം ദ്വീപ് കായിക മേഖലക്ക് പുത്തനുണർവേകുമെന്നാണ് വിലയിരുത്തല്‍.
ഗ്രൂപ് ചാമ്ബ്യന്മാരായി സെമിയില്‍ എത്തിയ ദീപ് ടീം രാജസ്ഥാൻ ടീമിനെ നാലിനെതിരെ പത്ത് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. ഫൈനലില്‍ മഹാരാഷ്ട്രയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അഭിമാനനേട്ടം കൈവരിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ലക്ഷദ്വീപ് ടീമിന്റെ പരിശീലകനായി അഹമ്മദ് റാഷിദ് ചുമതലയേല്‍ക്കുന്നത്. ഗോവയില്‍ നടന്ന നാഷനല്‍ ഗെയിംസ് ബീച്ച് ഫുട്ബാള്‍ ചാമ്ബ്യൻഷിപ്പില്‍ റാഷിദിന്റെ നേതൃത്വത്തിലുള്ള ടീം മൂന്നാം സ്ഥാനത്തിനുള്ള വെങ്കല മെഡല്‍ നേടിയിരുന്നു. ഏഷ്യൻ ഫുട്ബാള്‍ കോണ്‍ഫെഡറേഷൻ, ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷൻ ലൈസൻസ്ഡ് പരിശീലകനായ അഹമ്മദ് റാഷിദ് നേരത്തേ കണ്ണൂർ യൂനിവേഴ്സിറ്റി ഫുട്ബാള്‍ ടീം ക്യാപ്റ്റൻ, സംസ്ഥാന ജൂനിയർ ടീം, തമിഴ്നാട് അണ്ണാമലൈ യൂനിവേഴ്സിറ്റി ടീം, വിവാ കേരള, കാലിക്കറ്റ് എഫ്.സി, വെസ്റ്റേണ്‍ റെയില്‍വേ അഹമ്മദാബാദ് ഡിവിഷൻ തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
വിവ കേരള ജൂനിയർ ടീം, കാസർകോട് ജില്ല അടക്കമുള്ള ടീമുകളുടെ പരിശീലനകനായിരുന്നു റാഷിദ്. ഫുട്ബാള്‍ താരം എം. മുഹമ്മദ് റഫിയുടെ നേതൃത്വത്തിലുള്ള ടാലന്റ് സോക്കർ അക്കാദമി, കേരളയുടെ മുഖ്യ പരിശീലകനാണ്. ദ്വീപ് ടീമിന്റെ ഫിസിയോ ആയി പ്രവർത്തിച്ചത് വലിയപറമ്ബ് സ്വദേശിയായ പി. ജസീല്‍ ആണ്. കേരളം, പഞ്ചാബ്, ബംഗാള്‍, ഗോകുലം എഫ്.സി, ഡി.എച്ച് കോല്‍ക്കത്ത തുടങ്ങിയ ടീമുകളില്‍ പ്രവർത്തിച്ചിട്ടുള്ള ജസീല്‍ കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ ലക്ഷദ്വീപ് ടീമിന്റെ ഫിസിയോ ആയിരുന്നു. വിജയത്തിനുശേഷം നാട്ടിലെത്തിയ റാഷിദിന് തൃക്കരിപ്പൂർ റെയില്‍വേ സ്റ്റേഷനില്‍ ലൈവ് തൃക്കരിപ്പൂർ സ്വീകരണം നല്‍കി.