തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹച്ചടങ്ങിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പങ്കെടുത്തത്. ഇതിലാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. വരന്റെ അമ്മയുമായി വർഷങ്ങളായുള്ള വ്യക്തിബന്ധം ഉണ്ട്. തന്റെ സഹപ്രവർത്തക ആണ്. 20 വർഷത്തിലധികം വരന്റെ മാതാവ് ലതാ ചന്ദ്രനെ അറിയാം അതിനാലാണ് പങ്കെടുത്തത്.
കൂടാതെ വരൻ തന്റെ വിദ്യാർത്ഥി കൂടിയാണ്. പാർട്ടി കുടുംബമാണ്. കൂടാതെ മിശ്ര വിവാഹം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ പങ്കെടുക്കാതിരിക്കാൻ കഴിയില്ല. വധുവിന്റെ അമ്മ കേസിൽ പ്രതിയാണെന്ന് കരുതി വിവാഹത്തിൽ പങ്കെടുക്കാതിരിക്കാനാകില്ലല്ലോ. വധുവിന്റെ അമ്മ കേസിൽ പ്രതിയാണെന്നത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും, മാധ്യമങ്ങൾ കുറച്ചുകൂടി നൈതികത പുലർത്തണമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
വിവാഹ ചടങ്ങിൽ പങ്കെടുത്ത മന്ത്രി പ്രതിയുടെ മകൾക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളായ അമ്പിളി മഹേഷ് കരുവന്നൂർ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു. കേസിൽ അമ്പിളി മഹേഷ് ഉൾപ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്.
തട്ടിപ്പിൽ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു. അമ്പിളി മഹേഷ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ ഒളിവിലായതിനാണ് ഇവരെ പിടികൂടാൻ സാധിക്കാത്തതെന്നാണ് പോലീസ് അറിയിച്ചിരുന്നത്. ഇതിനിടെയാണ് അമ്പിളി മഹേഷിന്റെ മകളുടെ വിവാഹം ഇരിങ്ങാലക്കുടയിൽ നടന്നത്.
കലാലയങ്ങളിൽ ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പാക്കാനുള്ള ക്യാമ്പയിൻ ആയ ‘സമഭാവനയുടെ സത്കലാശാലകൾ’ എന്നതിനെക്കുറിച്ച് വിവരിച്ച വാർത്ത സമ്മേളനത്തിനിടെയായിരുന്നു വിവാദ വിഷയത്തെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്. 17, 18 തീയതികളിലാണ് ക്യാമ്പയിന്റെ ഭാഗമായുള്ള ഉദ്ഘാടന പരിപാടി നടക്കുന്നത്.
സമഭാവനയുടെ സത്കലാശാലകൾ’ എന്ന ക്യാമ്പയ്ന്റെ ലക്ഷ്യങ്ങളും മന്ത്രി വിശദീകരിച്ചു.
ജെൻഡർ അവബോധം വളര്‍ത്തിയെടുക്കുന്നതിനായി യുവതലമുറയെ സജ്ജമാക്കുക.
നിലനില്‍കുന്ന ലിംഗവേചനത്തിന്റെ, സ്വാഭാവികമെന്നു തോന്നിപ്പിക്കുന്ന ഭിന്നമുഖങ്ങൾ മാറ്റിയെടുക്കുക.
തിരിച്ചറിയുന്ന വിവേചനങ്ങളെ, പ്രകടമായ വിവേചനത്തെ തിരുത്തുക, ലിംഗപദവിയുടെ വിവിധ വശങ്ങൾ – ശാസ്ത്രീയത, നിയമം മുതലായവ – പഠിപ്പിക്കുക.
കലായങ്ങളിലെ പൊതു ഇടങ്ങൾ ജൻഡർ സൗഹൃദപരമാക്കുക
പരാതിസെല്ലുകളെ ഫലപ്രദമായി പ്രവർത്തനത്തിൽ കൊണ്ടുവരിക.
മുഖ്യ അധ്യാപിക മുതൽ വാർഡനും സെക്യൂരിറ്റിയും വരെയുണ്ടാകേണ്ട സ്ത്രീസൗഹൃദ അന്റാരീക്ഷം ഉറപ്പാക്കുക.
സ്വയരക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾക്ക് പ്രാപ്‌തമാക്കുക.
ജെൻഡർ അവബോധം ജീവിതശൈലിയാക്കുക.
കലാലയങ്ങളെയും സൗഹൃദങ്ങളെയും ലിംഗചൂഷണ മുക്തമാക്കുക. എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ബോധവൽക്കരണം, ചർച്ചാവേദികൾ, പ്രദർശനങ്ങൾ, ക്യാംപുകൾ, സാമൂഹ്യമാധ്യമപ്രചാരണം തുടങ്ങി വിവിധ രീതിശാസ്ത്രങ്ങളിലൂടെ ഈ ലക്ഷ്യങ്ങൾ നേടാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.